വ്യാജ ലഹരിക്കേസ്; ഷീല സണ്ണിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി

വ്യാജ ലഹരി കേസില്‍ അറസ്റ്റിലായ ഷീല സണ്ണിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ആരോപണം നേരിടുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സംഭവത്തില്‍ സമഗ്രമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 2023 ഫെബ്രുവരി 27ന് ആയിരുന്നു ഷീല സണ്ണി വ്യാജ ലഹരി കേസില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി റിമാന്റിലായിരുന്നു. എന്നാല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാംപുകള്‍ വ്യാജമാണെന്ന് കണ്ടെത്തി.

കേസില്‍ ഷീല സണ്ണി നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ വ്യാജ ലഹരിയെ സംബന്ധിച്ച് സന്ദേശം എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷണം ആരംഭിച്ചു. തൃപ്പുണ്ണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ ലഹരി കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം വ്യക്തമല്ല.