രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ബാബറി പള്ളി തകർത്തത് കോൺഗ്രസിന്റെ കാലത്തെന്നും ഇ പി ജയരാജൻ

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നാരോപിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപിയുടെ നീക്കം തിരിച്ചറിയാൻ മതേതര പാർട്ടികൾക്ക് കഴിയണമെന്നും ഇപി ജയരാജൻ പറഞ്ഞു. ബാബരി പള്ളി തകർത്തത് കോൺഗ്രസിന്റേ കാലത്തല്ലേയെന്നും ജയരാജൻ ചോദിച്ചു.

ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ് . മതം മതത്തിന്റെ വഴിക്ക്, വിശ്വാസം വിശ്വാസത്തിന്റെ വഴിക്ക്, രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്ക് പോകട്ടെ. ഒരാളുടെ വിശ്വാസത്തിലും രാഷ്ട്രീയം ഇടപെടാൻ പാടില്ല. ഇവിടെ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നു. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണത്.

ഇതു തിരിച്ചറിയാൻ മതനിരപേക്ഷ പാർട്ടികൾക്ക് കഴിയുമെന്നും ഇപി ജയരാജൻ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും. ഏതു വകുപ്പും ആർക്കും ആവശ്യപ്പെടാം. തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എൽഡിഎഫിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.