കിഴക്കമ്പലം ആക്രമണം; അക്രമകാരികളിൽ ബംഗ്ലാദേശികളോ റോഹിംഗ്യക്കാരൊ ഉണ്ടോയെന്ന് ബി. ​ഗോപാലകൃഷ്ണൻ

എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസ് ജീപ്പ് കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. അക്രമകാരികളായവരിൽ ബംഗ്ലാദേശികളോ റോഹിംഗ്യക്കാരോ ഉണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബി. ​ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികളെ വേദനിപ്പിക്കാൻ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. അതിഥി തോഴിലാളിയുടെ പേരിൽ നുഴഞ്ഞുകയറ്റക്കാർക്കും മുട്ടയും പാലും നൽകണമെന്നാണൊ സ്പീക്കർ പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ന് പോലിസിനെ മർദിച്ചവർ നാളെ നാട്ടുകാരെ മർദിക്കും. ഇന്ന് പോലീസ് ജീപ്പ് കത്തിച്ചവർ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

അനധികൃത ബംഗ്ലാദേശികൾക്കും റോഹിങ്ക്യക്കാർക്കും കേരളം തണൽ വിരിക്കുന്നത് ഭാവിയിൽ അപകടകവും സ്ഫോടനാ ത്മകവുമായ സ്ഥിതി സൃഷ്ടിക്കുമെന്നും പെരുമ്പാവൂർ ടൗൺ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞെന്നും ബി. ​ഗോപാലകൃഷ്ണൻ പറയുന്നു. അരാണ് യഥാർഥ അതിഥി, അന്യസംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താൻ സ്പീക്കറൊ സർക്കാരോ ഇതുവരെ നിർദ്ദേശം കൊടുത്തിട്ടുണ്ടൊ ​ഗോപാലകൃഷ്ണൻ ചോദിക്കുന്നു.

സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളേയും വേട്ടയാടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു. എല്ലാവരും അക്രമികളല്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രം കണ്ടാല്‍ മതി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരേയും ആക്രമിക്കാന്‍ പാടില്ല. കേരളത്തില്‍ 25 ലക്ഷത്തിലധികം വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. അവരെ മുഴുവന്‍ അക്രമികള്‍ എന്ന് നിലയില്‍ കാണരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.