ബ്രേക്കിംഗിന് വേണ്ടി നുണ പ്രചരിപ്പിക്കരുത്; അങ്ങനെ ലഭിക്കുന മുന്നേറ്റം താല്‍ക്കാലികം; സത്യം തുറന്ന് പറയാന്‍ ബാധ്യതയുള്ളവരാണ് മാധ്യമങ്ങളെന്ന് സ്പീക്കര്‍

ജനാധിപത്യത്തിലെ നാലാം തൂണ്‍ എന്ന നിലയില്‍ സത്യം തുറന്നു കാട്ടാനുള്ള ബാധ്യത നിറവേറ്റണ്ടവരാണ് മാധ്യമങ്ങളെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേക കാലഘട്ടം വരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഈ ദൗത്യം നിര്‍വഹിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കോര്‍പ്പറേറ്റ് കാലത്ത് ഉടമയുടെ താല്‍പ്പര്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തനം വഴിമാറിയിരിക്കുകയാണ്. ബ്രേക്കിംഗിനു വേണ്ടി നുണ പ്രചരിപ്പിക്കുന്നവര്‍ അങ്ങനെ ലഭിക്കുന്ന ശ്രദ്ധ താല്‍ക്കാലികമാണെന്ന് തിരിച്ചറിയണം.

സത്യം പറയാന്‍ ശ്രമിക്കുകയെന്നതാണ് മാധ്യമ വിദ്യാര്‍ത്ഥികളോട് പറയാനുള്ളത്. നിയമനിര്‍മാണ സഭ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ജനാധിപത്യ വേദിയാണ്. അത് കൊണ്ട് തന്നെ സഭ നടപടികള്‍ കൃത്യമായി നിരീക്ഷിക്കാനും പഠിക്കാനും മാധ്യമ വിദ്യാര്‍ത്ഥികള്‍ തയാറാകണം. ലൈബ്രറി സംവിധാനങ്ങളടക്കം ഉപയോഗിക്കുന്നതിനുള്ള സൗകര്യം നിയമസഭയില്‍ നിലവിലുണ്ട്. മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ 161-ാം റാങ്കിലാണ് ഇന്ത്യ.

എന്നാല്‍ കേരള നിയമസഭ എല്ലാക്കാലത്തും മാധ്യമ സൗഹൃദമായാണ് ഇടപെട്ടിട്ടുള്ളത്. മാധ്യമ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ നേരിട്ട് നിയമസഭ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പരിശീലന പരിപാടി മാധ്യമ പ്രവര്‍ത്തന ജീവിതത്തിന് മുതല്‍ക്കൂട്ടാകട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു.