കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

കലൂരിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയായ കൊല്ലം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്.
കലൂര്‍ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു ഇന്നു സംഭവം നടന്നത്. ഹോസ്റ്റല്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

കലൂരിലെ ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ള സഹപ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. നേരത്തെ ചര്‍ദ്ദി അടക്കമുള്ള ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു.

ഇന്നു രാവിലെ കുളിക്കാനായെന്ന് പറഞ്ഞ് ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങിയില്ല. ഇതോടെ സുഹൃത്തുക്കള്‍ നിരന്തരം വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കാണുകയായിരുന്നു.

കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ പൊലീസ് എറണാകുളത്തേക്കു വിളിപ്പിച്ചിട്ടുണ്ട്.