വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് നിയമനം. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.
കണ്ണൂർ ഉളിക്കൽ സ്വദേശി ബെന്നി തോമസിനാണ് നിയമനം. കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയാണ് ബെന്നി. പാർട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭർത്താവിന്റെ നിയമനം. മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.
Read more
അതേസമയം ഇടതുസർക്കാരിന്റെ കാലത്ത് മന്ത്രിമാർ ബന്ധുക്കളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ കടുത്ത വിമർശനമാണ് യുഡിഎഫ് നേതാക്കൾ ഉയർത്തിയിരുന്നത്. പികെ ശ്രീമതിയും ഇ പി ജയരാജനും കെ ടി ജലീലും നടത്തിയ ബന്ധുനിയമനത്തിന് സമാനമാണ് വൈദ്യുതി മന്ത്രിയുടെ സഹോദരി ഭർത്താവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നാണ് വിമർശനം.







