ദിലീപിനെ ഇന്ന് ചോദ്യം ചെയ്തത് ഒമ്പതര മണിക്കൂര്‍, വീണ്ടും വിളിപ്പിച്ചേക്കാമെന്ന് ക്രൈംബ്രാഞ്ച്

സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എഴുതിയെടുക്കലും വായിച്ചു കേള്‍ക്കലും ഒക്കെ ഉള്‍പ്പെടെയാണ് ഒമ്പതര മണിക്കൂര്‍ എടുത്തത്.

വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങള്‍ തേടി തന്നെയാണ് ചോദ്യം ചെയ്യല്‍.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. ഇന്നലെ ദിലീപിനെ 7 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്തത്. എന്നാല്‍ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസില്‍ ആറാം പ്രതിയാണ്

ചോദ്യംചെയ്യല്‍ തല്‍ക്കാലം പൂര്‍ത്തിയായി. ദിലീപിന്റെ ചോദ്യംചെയ്യല്‍ തല്‍ക്കാലം പൂര്‍ത്തിയായി എന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.