പേരുദോഷം കേള്‍പ്പിക്കരുതെന്ന് പൊലീസുകാരോട് ഡി.ജി.പി; അസഭ്യം പറയരുത്, പരാതിക്കാരോട് മാന്യമായി പെരുമാറണം

ഏതു സാഹചര്യത്തിലായായും പൊലീസുകാര്‍ അസഭ്യവാക്കുകള്‍ പറയരുതെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം. ഒരു പൊലീസുകാരനെതിരെ ആരോപണുണ്ടായാല്‍ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം അതേ ഉദ്യോഗസ്ഥന് തന്നെയായിരിക്കുമെന്നും ഡിജിപിയുടെ സര്‍ക്കുലര്‍. പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍ദ്ദേശങ്ങളുള്ളത്.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പൊലീസുകാര്‍ക്കുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിറക്കിയത്. ഒരു പൊലീസുകാരനെതിരെ മോശമായ പരാതിയുണ്ടായാല്‍ അയാളെ തല്‍സ്ഥാനത്തു നിന്ന് യൂണിറ്റ് മേധാവി മാറ്റിനിര്‍ത്തണം. തന്റെ പേരിലുയര്‍ന്ന ആരോപണം തെറ്റാണെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം ആ പൊലീസുകാരന് തന്നെയാകും. പരാതിക്കാര്‍ക്ക് സഹാനുഭൂതി പകരുന്ന തരത്തില്‍ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും പൊലീസുകാരോട് ഡിജിപി നിര്‍ദ്ദേശിക്കുന്നു.

ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷനും ഡിജിപിയും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ പലതും തെറ്റാണെന്ന് കരുതി ഏതാനും ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കാതിരിക്കുന്നുണ്ട്. സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകണം.

Read more

എന്നാല്‍, വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടു കണ്ട് പരാതി നല്‍കാനും വിവരങ്ങള്‍ കൈമാറാനും അന്വേഷണപുരോഗതി മനസ്സിലാക്കാനും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകരുതെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ഇതിനായി നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. പൊതുജന സഹകരണവും ഉറപ്പാക്കി മികച്ച ഇന്റലിജന്‍സ് സംവിധാനം രൂപീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.