പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണം; കേസ് സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി

തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. 13കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശേഷം എട്ട് മാസത്തോളമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ ഹര്‍ജിയിലാണ് നടപടി. 2023 മാര്‍ച്ച് 29ന് ആയിരുന്നു പെണ്‍കുട്ടിയെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. എട്ട് മാസത്തോളം മ്യൂസിയം പൊലീസ് ആണ് കേസ് അന്വേഷിച്ചത്.