ടി.പി വധക്കേസ് പ്രതി ഷാഫിയുടെ വീട്ടില്‍ കസ്റ്റംസിന്റെ തെളിവെടുപ്പ്

ടിപി വധക്കേസില്‍ പരോളിലുള്ള മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ തെളിവെടുപ്പിനെത്തി. സ്വര്‍ണ കവര്‍ച്ചാകേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ കൂടെയാണെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യാൻ സഹായിച്ചത് ടിപി വധക്കേസ് പ്രതികളാണെന്നാണ് ‍അർജുൻ ആയങ്കിയുടെ മൊഴി. ഇതിന് പകരമായി ലാഭവിഹിതം നൽകുകയും. ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തു. കരിപ്പൂർ സ്വർണക്കടത്തിൽ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അർജുനെ കണ്ണൂരിൽ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.

സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ സംഘത്തിൽ ആരെല്ലാം ഉണ്ട്, അടിച്ചുമാറ്റുന്ന സ്വർണം എങ്ങനെ പങ്കിടണം, ഇതിൽ ടി.പി വധക്കേസ് പ്രതികളുടെ പങ്ക് എന്താണ് എന്നെല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കവർച്ച ചെയ്യുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം “പാര്‍ട്ടി”ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന സംഘത്തെയാണ് “പാര്‍ട്ടി” എന്ന് ശബ്ദരേഖയില്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്.