ലോകായുക്ത ഓര്‍ഡിനന്‍സില്‍ മന്ത്രിമാര്‍ ജാഗ്രത പുലർത്തിയില്ല - സി.പി.ഐ എക്‌സിക്യുട്ടീവ്

ലോകായുക്ത ഓര്‍ഡിനന്‍സില്‍ മന്ത്രിമാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് സിപിഐ എക്‌സിക്യുട്ടീവിൽ വിമർശനം. ഓര്‍ഡിനന്‍സിനെതിരേ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിന് എക്‌സിക്യുട്ടീവ് പൂര്‍ണ പിന്തുണ നല്‍കി.  ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും എക്‌സിക്യുട്ടീവില്‍ ആവശ്യം ഉയര്‍ന്നു.

സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവില്‍ പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ല. രാഷ്ട്രീയ കൂടിയാലോചന ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങള്‍ കാനം തന്നെ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായി. എന്നാല്‍ പാര്‍ട്ടി മന്ത്രിമാരെ പൂര്‍ണമായും തള്ളിക്കൊണ്ടൊരു സമീപനം കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ചതുമില്ല.

ചര്‍ച്ചയിലാണ് സിപിഐ മന്ത്രിമാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനം ഉണ്ടായത്. നിയമഭേദഗതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് ഇടപെടുന്നതില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് വീഴ്ച പറ്റി. ഇടതുപക്ഷ മന്ത്രിമാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരല്ല-അഴിമതിക്കാരല്ല എന്നൊരു ബോധ്യമുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു നിയമഭേദഗതി വരുമ്പോള്‍ അത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടവരും എന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു. അതുകൊണ്ടു തന്നെ നിയമഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നു. മാത്രമല്ല, സര്‍ക്കാരിന് അപ്പീല്‍ പോകാമെന്ന ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഭേദഗതിയായി ഉള്‍പ്പെടുത്തേണ്ടതെന്ന വാദവും സംസ്ഥാന എക്‌സിക്യുട്ടീവില്‍ ഉയര്‍ന്നു.

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടിക്കെതിരേ രംഗത്തെത്തിയ സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാനും തീരുമാനിച്ചു. സമാനമായ നിലപാട് എടുത്ത പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായില്‍ തന്റെ നിലപാട് എക്‌സിക്യുട്ടീവില്‍ വിശദീകരിച്ചു. നിലപാട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.