കോവിഡ് വ്യാപനം രൂക്ഷം; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു

ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു. ജഡ്ജിമാർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസുകൾ ഓൺലൈനായി പരിഗണിക്കാനാണ് തീരുമാനം. ഇനി മുതൽ വീഡിയോ കോൺഫറെൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും.

നിലവിൽ ഏതാനം ജഡ്ജിമാർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് .കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ് ഓൺലൈൻ രീതിയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചക്കിടെ കോവിഡ് കേസുകളിൽ 100 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പൊതുപരിപാടികളും അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 9066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.