പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചാല്‍ അത് ബലാത്സംഗമല്ല: ഹൈക്കോടതി

ഉഭയകക്ഷി സമ്മതമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുകയുള്ളു.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചാല്‍ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ പരാതിക്കാരിയും യുവാവും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിയാതെ അകന്ന് താമസിച്ച് വരികയായിരുന്നു പരാതിക്കാരി.

യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും എന്നാല്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നും ചൂണ്ടിക്കാട്ടിയാണ് പുനലൂര്‍ പൊലീസിന് പരാതി നല്‍കിയത്. കഴിഞ്ഞ ജൂണില്‍ സമാനമായ മറ്റൊരു കേസിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു.