സച്ചിന്‍ സ്വന്തം സര്‍ക്കാരിനെ വീഴ്ത്താന്‍ ഒരുമ്പെട്ട വഞ്ചകന്‍, മുഖ്യമന്ത്രിയാക്കില്ലെന്ന് ഗെലോട്ട്

സച്ചിന്‍ പൈലറ്റിനെ ‘ചതിയനെന്ന് വിശേഷിപ്പിച്ച് അശോക് ഗെലോട്ട്. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗെലോട്ട് ആറു തവണയാണ് സച്ചിനെ ചതിയന്‍ എന്നു വിളിക്കുന്നത്. ” 10 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. മാത്രമല്ല ഒരു ചതിയനെ മുഖ്യമന്ത്രിയാക്കാനാവില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ് അയാള്‍ മാത്രമല്ല പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്” – ഗെലോട്ട് ആവര്‍ത്തിച്ച് പറയുന്നു.

‘സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകും” – 2020ല്‍ സച്ചിന്‍ പൈലറ്റ് എംഎല്‍എമാരുമായി നടത്തിയ പ്രശ്‌നത്തെ ചൂണ്ടിക്കാട്ടി ഗെലോട്ട് പറഞ്ഞു. ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകള്‍ വ്യക്തമാക്കാതെ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

”ലഹളയുടെ സമയം പൈലറ്റ് ഡല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎല്‍എമാര്‍ക്ക് 5 കോടിയും ചിലര്‍ക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡല്‍ഹി ഓഫിസില്‍നിന്നാണ് പണം നല്‍കിയത്.’ – ഗെലോട്ട് ആരോപിച്ചു.

രണ്ടു വര്‍ഷമായി ഉപമുഖ്യമന്ത്രി പദത്തില്‍ ഇരുന്ന പൈലറ്റ് 19 എംഎല്‍എമാരുമായി ഡല്‍ഹിക്കടുത്ത് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ ക്യാംപ് ചെയ്തു. ഒന്നുകില്‍ മുഖ്യമന്ത്രിയാക്കുക അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തേക്കുപോകും. ഇതായിരുന്നു പൈലറ്റ് മുന്നോട്ട് വെച്ചത്. എന്നാല്‍ പിന്നീട് സച്ചിന്റെ പക്ഷത്തുനിന്ന് എംഎല്‍എമാര്‍ മാറി.

അതേസമയം, 100ല്‍ അധികം എംഎല്‍എമാരുമായി ഗെലോട്ട് പക്ഷവും കരുത്തരായി. ഇതേത്തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് തോല്‍വി സമ്മതിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും അദ്ദേഹത്തിന് നഷ്ടമാകുകയും ചെയ്തു.