'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

പിവി അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ നിലപാടാണെന്നും അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് അത് പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു.

രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശനെതിരെ പിവി അൻവര്‍ രംഗത്തെത്തിയിരുന്നു. വിഡി സതീശന്‍റെ പേര് എടുത്തുപറയാതെയായിരുന്നു വസ്ത്രാക്ഷേപം നടത്തി തെരുവിലിറക്കി വിട്ടവര്‍ ഇപ്പോള്‍ ചെളിവാരിയെറിയുന്നുവെന്ന് അൻവര്‍ തുറന്നടിച്ചത്. എന്നാൽ ഇന്നലെ പറഞ്ഞതുപോലെ ആദ്യം അൻവര്‍ നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം യുഡിഎഫ് അൻവറിന്‍റെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇപ്പോള്‍ പിവി അൻവര്‍ പറയുന്ന ഒരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണെന്നും അയാൾക്കൊപ്പം ആളുകളുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നും കെ സുധാകരൻ പറഞ്ഞു. അൻവർ ഭാവിയിൽ യുഡിഎഫിന് ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സതീശൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ലെന്നും കെ സുധാകരൻ പറഞ്ഞു. വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.