കോണ്‍ഗ്രസും ബി.ജെ.പിയും കൈകോര്‍ത്തു; മുതലമടയില്‍ സി.പി.എമ്മിന് ഭരണം നഷ്ടമായി

പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിനു ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സ്വതന്ത്രര്‍ അവതരിപ്പിച്ച പ്രമേയത്തെ പതിനൊന്നുപേര്‍ പിന്തുണക്കുകയും എട്ടുപേര്‍ എതിര്‍ക്കുകയും ചെയ്തു.

സ്വതന്ത്ര അംഗങ്ങളായ സാജുദ്ദീന്‍, കല്‍പനാദേവി എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്. ഇവരെ ബിജെപിയും കോണ്‍ഗ്രസും പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

സിപിഎം ഒന്‍പത്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ സിപിഎമ്മിലെ ഒരംഗം രാജിവച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു.

വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്ത അംഗങ്ങളുടെ പ്രാഥമികാംഗത്വം ബിജെപി സസ്‌പെന്‍ഡ് ചെയ്തു. കെ.ജി പ്രദീപ് കുമാര്‍, കെ. സതീഷ്, സി. രാധ എന്നിവര്‍ക്കെതിരെയാണു നടപടി.

Read more

മൂന്ന് പേരെയും പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിവാക്കി. കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ.എം ഹരിദാസ് അറിയിച്ചു.