പ്രഥമദൃഷ്ട്യാ പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചു, തുടര്‍നടപടി പ്രസംഗം പരിശോധിച്ച ശേഷമെന്ന് കമ്മീഷണര്‍

പിസി ജോര്‍ജ് പ്രഥമദൃഷ്ട്യാ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. വെണ്ണലക്കടുത്ത് പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നാഗരാജു അറിയിച്ചു. മതവിദ്വേഷ പ്രസംഗത്തിനാണ് പി സി ജോര്‍ജിനെതിരെ വീണ്ടും കേസെടുത്തത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

വെണ്ണലക്കടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പി സി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിന്റെ ഭാഗമായാണ് 153 എ, 295 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മുസ്ലിം മതവിഭാഗത്തെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനാണ് കേസ്. സമുദായ സ്പര്‍ഥയുണ്ടാക്കല്‍, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ്.

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുക്കുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി നാളെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുമ്പോള്‍ പുതിയ കേസ് കൂടി അറിയിക്കും.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് നേരത്തെ ജാമ്യം അനുവദിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ജാമ്യ ഉത്തരവ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയത്. മുന്‍ ജനപ്രതിനിധിയായ ജോര്‍ജിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്.