സിഎംആര്‍എല്‍ ഓഫീസില്‍ ഇന്നും റെയിഡ്; അരിച്ചുപെറുക്കി എസ്എഫ്ഐഒ; രേഖകള്‍ പിടിച്ചെടുത്തു; വീണ വിജയന് നിര്‍ണായകം

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ആലുവയിലെ സിഎംആര്‍എല്‍ ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എസ്എഫ്ഐഒ പരിശോധന. ഇന്നലെ രാത്രി 11 വരെ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ്
ഇന്ന് രാവിലെ മുതല്‍ വീണ്ടും പരിശോധന ആരംഭിച്ചത്. .

2016-2019 കാലഘട്ടത്തില്‍ സിഎംആര്‍എലില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയിലേക്ക് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകള്‍ അടക്കമാണ് പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച ചില രേഖകള്‍ എസ്എഫ്ഐഒ സംഘത്തിന് കിട്ടിയിട്ടുണ്ട്.

എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടുകളാണ് എസ്എഫ്ഐഒ അന്വേഷിക്കുക. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒയുടെ അന്വേഷണ പരിധിയില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉള്‍പ്പെടും. എസ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്് സിഎംആര്‍എല്‍ ഓഫീസില്‍ റെയിഡ് നടത്തുന്നത്.

കമ്പനി ഉദ്യോഗസ്ഥരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാല്‍ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാന്‍ എസ്എഫ്ഐഒയ്ക്ക് കഴിയും.

ബിജെപിയില്‍ ലയിച്ച ജനപക്ഷം പാര്‍ട്ടിയുടെ നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഷോണ്‍ നല്‍കിയ പരാതി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Read more

അതേസമയം അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി ധാതുമണല്‍ ഖനനം ചെയ്യല്‍ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്‍കിയെന്നാണ് പരാതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും 95 കോടി രൂപ മതിയായ രേഖകളില്ലാതെ നല്‍കിയെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്. ആരോപണം നേരിടുന്ന നേതാക്കളില്‍ പിണറായി വിജയന്‍, രമേഷ് ചെന്നിത്തല, അന്തരിച്ച ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉള്‍പ്പെടുന്നു.