പി. കെ ശ്യാമളയെ സംരക്ഷിച്ച് മുഖ്യമന്ത്രി, നിയമസഭ പരിരക്ഷയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെ ആക്രമിക്കാമെന്ന് കരുതേണ്ടെന്നും താക്കീത്

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം പ്രതിസ്ഥാനത്താണെന്ന് വ്യക്തമായിട്ടും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. അതിന്റെ ശക്തമായ തെളിവാണ് ഇന്ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രവാസിയുടെ ഭാര്യയുള്‍പ്പെടെ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ പഴി ചാരി രക്ഷപ്പെടാനാണ് സിപിഎം ശ്രമിച്ചത്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് പാര്‍ട്ടി നിലപാടെടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ചു കെട്ടി തടിയൂരാനുള്ള ശ്രമം തുടരുകയാണ്.

തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഉള്ളതെന്നും ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള അധികാരം പരിമിതപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. പി. ജയരാജന്‍ ആണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയം നിയന്ത്രിക്കുന്ന കിംവദന്തികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ ആരോപണം. സിപിഎം കോട്ടയായ ആന്തൂരില്‍ ഉള്‍പ്പാര്‍ട്ടി പോരാണെന്ന വാദം അവര്‍ നിരത്തിയിരുന്നു.

സെക്രട്ടറിക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് മിനിട്സില്‍ രേഖപ്പെടുത്തണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിനെതിരെയുള്ള വാളാക്കി ഈ സംഭവത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് നിയമസഭയില്‍ അദ്ദേഹം പറഞ്ഞത്.
ആത്മഹത്യാ പ്രേരണാകുറ്റത്തിന് പി കെ ശ്യാമളയുടെ പേരിലടക്കം കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ വാദം അംഗീകരിക്കാനും മുഖ്യമന്ത്രി തയ്യാറായില്ല.

നിയമസഭയുടെ പരിരക്ഷയില്‍ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളെ ആക്രമിക്കാമെന്ന് ആരും കരുതണ്ടെന്ന താക്കീതിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അത് നല്ല നടപടിയല്ല. എം.വി.ഗോവിന്ദന്‍ മാസ്റ്ററെ എല്ലാവര്‍ക്കും അറിയാം. പി.ജയരാജനെ ഉപയോഗിച്ചും സിപിഎമ്മിനെതിരെ തിരിയേണ്ടതില്ല. അതേസമയം തെറ്റ് ചെയ്താല്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്തൂര്‍ സംഭവത്തില്‍ പ്രതിപക്ഷംകൊണ്ടു വന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിപിഎമ്മിലെ വിഭാഗീയതയാണ് ആന്തൂരിലെ പ്രശ്നമെന്നും പി.കെ ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യം കൂടിയാലും മരണമാണെന്ന അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെ.എം ഷാജി എംഎല്‍എ പറഞ്ഞു.