ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ. ഹോസ്റ്റലില്‍ പ്രസവിച്ച സംഭവത്തിന് പിന്നാലെ രണ്ടുപേരുടെയും വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്.

ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. യുവാവ് സന്നദ്ധത അറിയിച്ചതോടെ വീട്ടുകാരും വിവാഹത്തെ എതിര്‍ത്തില്ല. ആശുപത്രിയില്‍ നിന്ന് യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താമെന്ന് വീട്ടുകാരും പൊലീസിനെ അറിയിച്ചു.

ഞായറാഴ്ചയാണ് എറണാകുളം കല്ലൂരിലെ നഗരമധ്യത്തിലുള്ള ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചത്. യുവതിയുടെ കൂട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ആറ് പേരടങ്ങുന്ന മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു.

Read more

തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍ സുഹൃത്തില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു.