കേന്ദ്രത്തിന്റെ സഹായധനം വന്നു; കിട്ടിയത് 960 കോടി, 2,000 കോടി ഇനിയും കടമെടുത്തേക്കും

റവന്യൂകമ്മി നികത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള സഹായധനത്തിന്റെ ഗഡുവായ 960 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്കുപോകുന്ന സ്ഥിതിവിശേഷം ഒഴിവായി. ഈ തുക തിങ്കളാഴ്ച കിട്ടിയില്ലായിരുന്നെങ്കില്‍ കേരളത്തിന് ഈ സാമ്പത്തികവര്‍ഷം ആദ്യമായി ഓവര്‍ ഡ്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരുമായിരുന്നു.

ഖജനാവില്‍ പണം ഇല്ലാതാവുമ്പോള്‍ റിവസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയായ ആന്‍ഡ് മീന്‍സ് പരിധി കഴിയാറായപ്പോഴാണ് ഈ സഹായമെത്തിയത്. 1683 കോടിരൂപയാണ് കേരളത്തിന്റെ വേയ്സ് ആന്‍ഡ് മീന്‍സ് പരിധി. ഇതില്‍ 1600 കോടിയും കേരളം എടുത്തിരുന്നു. വേയ്സ് ആന്‍ഡ് മീന്‍സ് പരിധികഴിയുമ്പോഴാണ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് കടക്കുന്നത്. ഓണച്ചെലവ് കഴിഞ്ഞതോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ്ലേക്ക് കടക്കുമെന്ന ആശങ്കനിലനിന്നിരുന്നു.

960 കോടിരൂപ കിട്ടിയതോടെ, തിങ്കളാഴ്ച അവസാനിക്കുമ്പോള്‍ ട്രഷറിയില്‍ 550 കോടിരൂപ മിച്ചമുണ്ട്. കേന്ദ്രത്തിന്റെ സഹായധനം ലഭിച്ചെങ്കിലും ഈ മാസം അവസാനത്തോടെ 2000 കോടിരൂപയെങ്കിലും കടമെടുത്താലേ ആവശ്യങ്ങള്‍ നടത്താനാവൂവെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

അതേസമയം സംസ്ഥാനത്തിന് വീണ്ടും 6000 കോടി രൂപയെങ്കിലും ഇനിയും വേണം. ക്ഷേമപെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലുകള്‍ക്കാണിത്. ഇതിനാണ് ഈ മാസം അവസാനം 2000 കോടി കടം എടുക്കുന്നത്. കടമെടുപ്പിന് കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാലും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാലും ട്രഷറി നിയന്ത്രണം കൊണ്ടുവരുമെന്നാണ് അറിയുന്നത്.