പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍. സുനിയെ ഇന്നലെ വൈകിട്ടോടെയാണ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെ ഇയാളുടെ മനോനില മോശമായെന്നാണ് വിവരം.

അഞ്ച് വര്‍ഷമായി സുനി ജയിലിലാണ്. കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും സുനിയുടെ കുറ്റം വളരെ ഗുരുതരമായത് കാരണം ജാമ്യത്തില്‍ വിടാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

ആരോഗ്യ നില മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി ജൂലൈ 13 ന് തള്ളി. സുനിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെട്ട നടി പോലീസിനും പിന്നീട് കോടതിയിലും നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനിക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.