സംസ്‌കാരശൂന്യരെ ദയവുചെയ്ത് ചര്‍ച്ചകളിലേക്ക് പറഞ്ഞു വിടരുത്; സി.പി.എം പ്രതിനിധിയുടെ മോശം പദപ്രയോ​ഗത്തിൽ ക്ഷമാപണവുമായി ഏഷ്യാനെറ്റ്

ഏഷ്യാനെറ്റ് ന്യൂസ് അവർ ചാനൽ ചർച്ചക്കിടയിൽ സി.പി.ഐ.എം പ്രതിനിധി ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കുന്നു എന്ന വ്യാജേന നടത്തിയ മോശം പദപ്രയോ​ഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ക്ഷമാപണം നടത്തി.

ബുധനാഴ്ചയിലെ ന്യൂസ്അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. സി.പി.എം പ്രതിനിധി രണ്ടാമത്തെ പദം വായിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഇടപെടുകയും പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി. ജോണ്‍ പറഞ്ഞു.

ന്യൂസ് അവറില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. എന്നാൽ പിന്നീട് അശ്ലീല പദങ്ങളെ കുറിച്ച് പരാതി ഉയർന്നെന്നും വിശദീകരണ വീഡിയോയിൽ വിനു വി ജോൺ പറയുന്നു.

“ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ ഭാഗം പറയാന്‍ പാര്‍ട്ടി സെന്ററില്‍ നിന്ന് നിയോഗിക്കുന്ന ഒരാള്‍ , ഇങ്ങനെ അവിവേകത്തോടെ സംസ്‌കാരശൂന്യമായി ഇടപെടുമെന്നോ പെരുമാറുമെന്നോ നമുക്ക് ഊഹിക്കാനാകില്ലല്ലോ.

ഇതുപോലുള്ള ഒരു പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്നറിയാത്ത സംസ്‌കാരശൂന്യരെ ദയവ് ചെയ്ത് സിപിഎം പോലുള്ള ഉന്നത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പറഞ്ഞുവിടരുത്”- വിനു വി ജോണ്‍ പറയുന്നു.