വഖഫ് നിയമനം; മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചു, തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് സമസ്ത. വിഷയത്തില്‍ സര്‍ക്കാര്‍ മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു. നിയമന വിഷയത്തില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട്് പോവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് സമസ്ത സമരം ഉപേക്ഷിക്കുകയായിരുന്നു. മതങ്ങളുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്തുമ്പോള്‍ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും തങ്ങള്‍ പറഞ്ഞു.

നിയമസഭയില്‍ ഇന്ന് പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ സബ്മിഷന് മറുപടി പറയവെയാണ് വഖഫ് നിയമനം പിഎസ്‌സിക്ക് വിടില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയത്. മുസ്ലിം സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്നും നിയമനത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

Read more

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെ തുടര്‍ന്ന് വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ മുസ്ലിംസംഘടനകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം.