ഇന്ത്യയുടേത് ചരിത്രപരമായ നീക്കം; 220 ബോയിങ് വാങ്ങുമ്പോള്‍ അമേരിക്കയില്‍ 10 ലക്ഷം തൊഴില്‍; എയര്‍ ഇന്ത്യയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ്

എയര്‍ ഇന്ത്യ 220 ബോയിംഗ് വിമാനം വാങ്ങാനുള്ള തീരുമാനത്തെ പുകഴത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യയുടെ പുതിയ തീരുമാനം ചരിത്രപരമായ ഉടമ്പടി നീക്കമെന്നാണ് വിശേഷിപ്പിച്ചത്. പുതിയ ഡീല്‍ അമേരിക്കയില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തീരുമാനത്തെ ‘ചരിത്രപരമായ ഉടമ്പടി’ എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. നിര്‍മാണ രംഗത്ത് അമേരിക്കക്ക് ലോകത്തെ നയിക്കാന്‍ കഴിയും. എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ ഇരുന്നൂറിലധികം അമേരിക്കന്‍ നിര്‍മിത വിമാനങ്ങള്‍ വാങ്ങുമെന്ന പ്രഖ്യാപനം നടത്തുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് ജോ ബൈഡന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ കരാറിലൂടെ 44 അമേരിക്കന്‍ സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി ലഭിക്കും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തി വ്യക്തമാക്കുന്ന കരാറാണിതെന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ യാഥാര്‍ത്ഥ്യമായതിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങല്‍ കരാറിലാണ് എയര്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. . പ്രശസ്ത ഫ്രഞ്ച് വിമാനനിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും അമേരിക്കയുടെ ബോയിങ് കമ്പനിയില്‍ നിന്ന് 220 ജെറ്റുകളും ഉള്‍പ്പെടെ 470 വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. ഖത്തര്‍ എയര്‍വെയ്സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എന്നിവയാണ് ആദ്യ മൂന്നില്‍ നില്‍ക്കുന്ന എയര്‍ലൈനുകള്‍. വ്യോമയാന മേഖലയില്‍ ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ സമീപഭാവിയില്‍ മാറും.

നിരവധി കണക്കുകള്‍ പ്രകാരം അടുത്ത 15 വര്‍ഷത്തില്‍ 2,500 വിമാനങ്ങള്‍ ആവശ്യമായി വരുമെന്നും ഈ ആവശ്യം നിറവേറ്റുന്നതിന് ചരിത്രപരമായ കരാര്‍ സഹായകമാകുമെന്നും മോദി വ്യക്തമാക്കി.സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, നെറ്റ്വര്‍ക്ക്, മാനവ വിഭവശേഷി എന്നിവയിലൂടെ എയര്‍ ഇന്ത്യ വലിയൊരു പരിവര്‍ത്തന യാത്രയിലാണെന്നും എയര്‍ ഇന്ത്യയുടെയും ടാറ്റ സണ്‍സിന്റെയും ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, രത്തന്‍ ടാറ്റ തുടങ്ങിയവര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് എയര്‍ ഇന്ത്യ ഉടമകളായ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന വാങ്ങല്‍ കരാര്‍ കൂടിയാണിത് എന്ന പ്രത്യേകതയും കരാറിനുണ്ട്.