നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ല, അതിജീവിത സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ല എന്നാണ് ആരോപണം.പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും അതിജീവിത പറയുന്നു.

അന്വേഷണ ഘട്ടത്തിൽ രണ്ട് വട്ടം തെളിവുകൾ കൈമാറാൻ അപേക്ഷ നൽകിയിട്ടും പ്രിൻസിപ്പൽ ജഡ്ജ് അത് പരിഗണിക്കാൻപോലും തയ്യാറായില്ല. തന്നെ ഇരുട്ടിൽ നിർത്തിയാണ് തന്‍റെ ജിവിതത്തിന് ഭീഷണിയാകുന്ന ഒരു സംഭവത്തിൽ അന്വേഷണം നടത്തിയത്. ഈ സാഹചര്യത്തിൽ കേസിലെ തുടർ നടപടി എന്തെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമാക്കാൻ കോടതി ഇടപെടണമെന്നുമാണ് ആവശ്യം.

അന്വേഷണ കാര്യത്തിൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിലാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്. ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

പ്രിൻസിപ്പൽ ജ‍ഡ്ജും വിചാരണ കോടതി ജഡ്ജുമായ ഹണി എം വർഗീസിനായിരുന്നു അന്വേഷണത്തിനുള്ള നിർദ്ദേശം. അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് എടുക്കുകയോ മറ്റ് തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.