നിലപാടിലുറച്ച് എബ്രഹാമിന്റെ കുടുംബം; 50 ലക്ഷം നഷ്ടപരിഹാരവും, സര്‍ക്കാര്‍ ജോലിയും; ഇന്‍ക്വസ്റ്റ് നടത്താനാകാതെ പൊലീസ്

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ ഇന്‍ക്വസ്റ്റ് നടത്താനായില്ല. അന്‍പത് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന ആവശ്യത്തിലും ഉറച്ച് നില്‍ക്കുകയാണ് കുടുംബം.

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഇന്‍ക്വസ്റ്റ് നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. കഴിഞ്ഞ ദിവസം വൈകുന്നേരം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പൊലീസ് എത്തിയെങ്കിലും ബന്ധുക്കള്‍ സഹകരിച്ചില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരം കൃഷിയിടത്ത് വച്ചാണ് എബ്രഹാമിന് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ആഴത്തില്‍ മുറിവേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് മാത്രം മതിയാകില്ലെന്നും വെടിവച്ച് കൊല്ലണമെന്നുമാണ് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നത്.