എന്നെ പുറത്താക്കി പിണ്ഡം വെച്ചവരെ, കുറ്റക്കാരനല്ലെന്ന് ഞാന്‍ ബോദ്ധ്യപ്പെടുത്തുമെന്ന് അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് അബ്ദുള്ളക്കുട്ടി. താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും തന്നെ പുറത്താക്കിയതു കൊണ്ട് പാര്‍ട്ടി രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വികസനത്തെ സംബന്ധിച്ച എന്റെ കാഴ്ചപ്പാട് എന്നും ഒന്നു തന്നെയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ വേണ്ടിയാണ് എന്നും വിമര്‍ശനം ഉന്നയിച്ചത്. ഇവിടെ ഗെയില്‍ പൈപ്പ് ലൈനും നാലുവരി പാതയുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളം സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയായിരുന്നു. അന്നും വികസനം എന്ന വിഷയം ഞാന്‍ ഉന്നയിച്ചു. എന്നെ പുറത്താക്കിയ ശേഷം സിപിഎം തിരുത്തിയിരിക്കുന്നു. സിപിഎം എന്നെ പുറത്താക്കിയെങ്കിലും എന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ പിണറായി വിജയന്‍ ഗെയിലുള്‍പ്പെടെയുള്ള വികസന വിഷയങ്ങളെ പിന്താങ്ങുന്നു.

കോണ്‍ഗ്രസ് ഇപ്പോള്‍ എന്നെ പുറത്താക്കിയിരിക്കുന്നു. വിശദീകരണ നോട്ടീസില്‍ ഗുജറാത്ത് പ്രശംസ നടത്തിയെന്ന് പറയുന്നു. എന്റെ നിലപാട് തിരുത്താന്‍ സാധിക്കില്ലെന്ന് അന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞാനാണ് ശരിയെന്ന് കേരളം പത്തുകൊല്ലം കൊണ്ട് തെളിയിച്ചു. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്പിരിറ്റ് എന്താണെന്ന് വായിച്ചാല്‍ മനസ്സിലാകും. മോദി സ്തുതിയല്ല ഗാന്ധി സ്തുതിയാണ്.

സ്വച്ഛ് ഭാരതിന്റെ ചിഹ്നം മഹാത്മാഗാന്ധിയുടെ കണ്ണടയാണ്. പാവപ്പെട്ടവര്‍ക്ക് ഗ്യാസ് സൗജന്യമായി നല്‍കി. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം സൗജന്യഗ്യാസ് നല്‍കി. അത് തിരഞ്ഞെടുപ്പിനെ ബാധിച്ചു.

എന്നെ പുറത്താക്കിയതു കൊണ്ട് നിങ്ങള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്. കാലം തെളിയിക്കും. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. അധികാര മോഹിയെന്ന് പറയുന്നു. പിണറായി വിജയന്റെ നാട്ടില്‍ ആരെങ്കിലും കോണ്‍ഗ്രസില്‍ ചേരുമോ? സീറ്റ് കണ്ടല്ല ഞാന്‍ നിന്നത്. മൂന്ന് എം.പിമാരും എട്ട് എം.എല്‍.എമാരും സിപിഎമ്മായിരുന്നു. കേരളം ആഗ്രഹിക്കുന്ന വികസന നിലപാടിനൊപ്പം നിന്നു. രമേശ് ചെന്നിത്തലയില്‍ നിന്ന് മുല്ലപ്പള്ളിയില്‍ എത്തുമ്പോള്‍ വന്ന മാറ്റം. ഞാനല്ല പ്രശ്നം. ഞാന്‍ അവസരവാദിയോ അധികാരമോഹിയോ അല്ല.

ഏതെങ്കിലും വ്യക്തികളെയോ പാര്‍ട്ടിയെയോ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സമുന്നത നേതാവിനെ അപമാനിച്ചു എന്ന് പറയുന്നു. ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്തവര്‍, ഇന്ദിരാഗാന്ധിയെ പെണ്‍ഹിറ്റ്ലറെന്ന് വിളിച്ചവര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നു.

എന്നെ പുറത്താക്കി പിണ്ഡം വെച്ചവരോട് ഒന്നേ പറയാനുള്ളൂ. കാലം ഞാന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കും. പൊതുപ്രവര്‍ത്തനം മാത്രമേ അറിയൂ. ഇവിടെ തന്നെയുണ്ടാകും. – അബ്ദുള്ളക്കുട്ടി പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബി.ജെ.പിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
പോസ്റ്റില്‍ വിശദീകരണം ആവശ്യപ്പെട്ടതിലുള്ള അബ്ദുള്ളക്കുട്ടിയുടെ മറുപടി പരിഹാസ്യമെന്ന് കോണ്‍ഗ്രസ്.

പോസ്റ്റിട്ടതില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി കത്തയച്ചെങ്കിലും കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിക്കുമ്പോള്‍ മറുപടി നല്‍കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന് ശേഷം ഇ മെയില്‍ വഴിയും രജിസ്ട്രേഡ് തപാല്‍ വഴിയും വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി കത്തയച്ചിരുന്നു. എന്നാല്‍ പിന്നീടും വിശദീകരണം നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്കനടപടികളിലേക്ക് കടന്നത്. പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടുമ്പോഴെല്ലാം മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.