കൊച്ചിയില്‍ വാടക വീട്ടില്‍ നിന്ന് 92 കിലോ ചന്ദനം പിടികൂടി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കൊച്ചി പനമ്പള്ളി നഗറില്‍ വാടക വീട്ടില്‍ നിന്ന് 92 കിലോ ചന്ദനം പിടികൂടി. വാടക വീട്ടില്‍ വില്‍ക്കാനായി വെച്ചിരുന്ന ചന്ദനം വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തു. നാല് ഇടുക്കി സ്വദേശികളും ഒരു താമരശ്ശേരി സ്വദേശിയുമാണ് പിടിയിലായത്. സാജു സെബാസ്റ്റ്യന്‍ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.

വനം വകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെട്ടിയിട്ട നിലയിലായിരുന്നു തടികള്‍ കണ്ടെത്തിയത്. ഇടുക്കിയിലെ സ്വകാര്യ തോട്ടിത്തില്‍ നിന്നാണ് ചന്ദനത്തടികള്‍ കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി.

ശനിയാഴ്ച രാവിലെ വാടക വീട്ടില്‍ ചന്ദന കച്ചവടം നടക്കുന്നുതായി വിവരം ലഭിച്ചു. തുടര്‍ന്ന പരിശോധനയ്ക്കായി എത്തുകയായിരുന്നു എന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
കസ്റ്റഡിയിലെടുത്തിരിക്കുന്ന അഞ്ച് പേരില്‍ മൂന്ന് പേര്‍ ചന്ദനം വാങ്ങിക്കാന്‍ എത്തിയവരാണെന്നാണ് വിവരം. കൂടുതല്‍ പ്രതികള്‍ സംഭവത്തിന് പിന്നില്‍ ഉണ്ടാകാം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്.