വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പതിമൂന്നുകാരിയെ പീഡിപ്പിച്ചു

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം.

ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയുടെ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ ആളാണ് വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായിട്ടില്ല.

സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവ് വെള്ളം ആവശ്യപ്പെട്ടത്. ഈ സമയത്ത് ഇവിടെ പെണ്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇയാള്‍ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു.

പ്രതി ഈ നാട്ടുകാരനല്ലെന്നാണ് വിവരം. പീഡിപ്പിച്ച ശേഷം ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഉടന്‍ തന്നെ പെണ്‍കുട്ടി വീട്ടുകാരെ ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞു. വീട്ടുകാരെത്തി പൊലീസില്‍ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. പ്രതിക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.