സംസ്ഥാനത്താകെ 290 സ്ഥാനാർത്ഥികൾ; പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ

സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി നാമനിർദേശ പത്രിക സമർപ്പിച്ചച്ചത് 290 സ്ഥാനാർഥികൾ. ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലും  ഏറ്റവും കുറവ് ആലത്തൂരിലുമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള  അവസാന ദിവസമായ ഇന്ന് 252 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഔദ്യോഗികമായി കണക്ക് അവതരിപ്പിച്ചത്. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചതായും സഞ്ജയ് കൗൾ അറിയിച്ചു. മാർച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങിയത്.

തിരുവനന്തപുരത്ത് നിന്നും ആകെ 22 പത്രികകൾ ലഭിച്ചു. ആറ്റിങ്ങൽ 14, കൊല്ലം 15, പൊന്നാനി 20 പത്തനംതിട്ട10, മാവേലിക്കര 14,മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8, പാലക്കാട് 16 എന്നിങ്ങനെയാണ് ഇതുവരെ പത്രിക സമർപ്പിച്ചിട്ടുള്ള സ്‌ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം.

നാളെ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും.