കെ. റെയില്‍: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത, പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി ശരിവെച്ചെന്ന് വി.ഡി സതീശന്‍

കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതിയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിക്കായി ഏറ്റടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സര്‍ക്കാരിന് ഇല്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിന് ഹൈക്കോടതിയും ഇപ്പോള്‍ താക്കീത് നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

പാരിസ്ഥിതിക – സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതി ലഭിക്കാതെയും കെ-റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ധൃതി ദുരൂഹമാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ് എന്ന് സതീശന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം കെ റെയില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഏതു പുതിയ പരിഷ്‌കാരം വരുമ്പോഴും ചിലര്‍ അതിനെ അതിനെ എതിര്‍ക്കും. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്നും പിണറായി വിജയന്‍ പറഞ്ഞു.

വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

പാരിസ്ഥിതിക – സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതി ലഭിക്കാതെയും കെ-റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ധൃതി ദുരൂഹമാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിന് ഹൈക്കോടതിയും ഇപ്പോള്‍ താക്കീത് നല്‍കിയിരിക്കുകയാണ്. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇക്കാര്യം തന്നെയാണ് ഹൈക്കേടതിയും ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം.