3250 കോടി കിട്ടിയാലും കെ.എസ്.ആര്‍.ടി.സി. കരകയറില്ല

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് 3250 കോടി രൂപയുടെ വായ്പ ലഭിച്ചാലും കെ.എസ്.ആര്‍.ടി.സി.യുടെ കഷ്ടകാലം തീരില്ല. വായ്പാ പുനഃക്രമീകരണത്തിലൂടെ പരമാവധി 60 കോടി രൂപയാണ് മിച്ചംപിടിക്കാനാവുക. അതേസമയം ഒരുമാസത്തെ വരവും ചെലവും തമ്മിലുള്ള അന്തരം 183 കോടി രൂപയാണ്. നഷ്ടം നികത്താന്‍ 123 കോടി രൂപകൂടി വേണ്ടിവരും.

സ്വന്തം നിലയില്‍ പെന്‍ഷനോ ശമ്പളമോ നല്‍കാനുള്ള സാമ്പത്തികശേഷി അടുത്തെങ്ങും കെ.എസ്.ആര്‍.ടി.സി.ക്ക് കൈവരില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വായ്പാ തിരിച്ചടവിന് പുറമേ മാസം 266 കോടി രൂപയുടെ ചെലവ് സ്ഥാപനത്തിനുണ്ട്. ഇത് കുറയ്ക്കാന്‍ കഴിയില്ല.

കഴിഞ്ഞ മാസം ഡീസല്‍ വില ഏഴു രൂപ കൂടിയപ്പോള്‍ 10 കോടി രൂപയുടെ ബാധ്യതയുണ്ടായി. ഡീസല്‍ 94 കോടി, ശമ്പളം-ആനുകൂല്യങ്ങള്‍ 86 കോടി, പെന്‍ഷന്‍-മറ്റ് ആനുകൂല്യങ്ങള്‍ 66 കോടി, ടയര്‍-സ്‌പെയര്‍പാര്‍ട്ടുകള്‍ 20 കോടി എന്നീ ചെലവുകളില്‍ കുറവുണ്ടാകാനിടയില്ലെന്ന സൂചനയാണ് ഉന്നതോദ്യോഗസ്ഥര്‍ നല്‍കുന്നത്. വായ്പ പുനഃക്രമീകരിക്കുമ്പോള്‍ നിലവിലെ 87 കോടി രൂപയുടെ തിരിച്ചടവ് 27 കോടിയായി കുറയുമെന്നത് മാത്രമാണ് നേട്ടം.

പെന്‍ഷന്‍ബാധ്യത ഏറ്റെടുത്തിട്ടില്ലെങ്കിലും പദ്ധതിവിഹിതമായി 30 കോടി രൂപ മാസംതോറും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഈ സാമ്പത്തികസഹായം ഉയര്‍ത്തിയാലേ സ്ഥാപനത്തിന് പിടിച്ചുനില്‍ക്കാനാകൂ. ഇതൊരു ശാശ്വതപരിഹാരമല്ലെന്നും പെന്‍ഷന്‍ ഫണ്ട് ഉണ്ടാക്കുകയാണ് വേണ്ടതെന്നും സ്ഥാപനത്തെക്കുറിച്ച് പഠിച്ച സമിതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പെന്‍ഷന്‍പ്രായം 60 ആയി ഉയര്‍ത്തിയാല്‍ രണ്ടുവര്‍ഷത്തേക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ല. ഹൈക്കോടതി വിധിപ്രകാരം ദിവസവരുമാനത്തിന്റെ 10 ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കുവേണ്ടി മാറ്റുന്നുണ്ട്. ഇതുംകൂടിയാകുമ്പോള്‍ രണ്ടുവര്‍ഷംകൊണ്ട് 450 കോടി രൂപയുടെ പെന്‍ഷന്‍ഫണ്ട് ഉണ്ടാക്കാം. പരമാവധി പെന്‍ഷന്‍ 25,000 ആയി നിജപ്പെടുത്തിയാല്‍ മാസം ഏഴുകോടി രൂപ മിച്ചംപിടിക്കാം. 38,000 പെന്‍ഷന്‍കാരില്‍ അഞ്ചു ശതമാനം പേര്‍ മാത്രമാണ് ഇതില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നത്.

ജനുവരി ശമ്പളം സര്‍ക്കാര്‍ സഹായിക്കണം

ജനുവരിയിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ്. വായ്പയ്ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ല. ഒരുമാസത്തെ പെന്‍ഷന്‍കൂടി സര്‍ക്കാര്‍ നല്‍കുമെന്നാണ് സൂചന. 146 കോടി രൂപ വേണ്ടിവരും.