പൃഥ്വിരാജ് - സൂര്യ സിനിമ വരുന്നുണ്ടോ ? സത്യാവസ്ഥ ഇതാണ്...

തമിഴ് നടൻ സൂര്യയും പൃഥ്വിരാജും ഒന്നിച്ചുള്ള ചിത്രം ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയർന്നു വന്നത്. സൂര്യയും പൃഥ്വിരാജും ഒന്നിച്ച് സിനിമ ചെയ്യാൻ പോകുന്നു, പൃഥ്വിരാജ് സംവിധാനം ചെയ്യും, സിനിമ ബയോപിക് ആയിരിക്കും എന്നൊക്കെയുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്. ഇത് കൂടാതെ, ബിസ്കറ്റ് കിംഗ് എന്നറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതമാണ് പൃഥ്വിരാജ് സിനിമയാക്കുന്നത് എന്നതടക്കമുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പൊഫാക്ഷ്യോ എന്ന പൃഥ്വിരാജ് ഒഫീഷ്യൽ നെറ്റ്‌വർക്ക് എന്ന ഫേസ്ബുക്ക് പേജ്.

സൂര്യയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുമെന്ന് പറയപ്പെടുന്ന ബയോപിക് ഇല്ലെന്നും പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന രണ്ട് ചിത്രങ്ങൾ എമ്പുരാനും ടൈസനുമാണെന്നും പൊഫാക്ഷ്യോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബിസ്ക്കറ്റ് കിംഗ് എന്നറിയപ്പെട്ട വ്യവസായി രാജൻ പിള്ളയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പ്രോജക്ടിലാണ് പൃഥ്വിരാജും സൂര്യയും ഒന്നിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രത്തിൽ രാജൻ പിള്ളയായി സ്ക്രീനിൽ എത്തുക സൂര്യ ആയിരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ പുറത്തു വന്നിരുന്നില്ല. സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയയും നിൽക്കുന്ന ചിത്രം പൃഥ്വിരാജ് ഈയിടെ സോഷ്യൽ മീഡിയയിൽപങ്കുവച്ചിരുന്നു. ഇതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ടു ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് നിർമ്മിക്കുന്നത് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എംപുരാനിൽ സൂര്യ അതിഥി വേഷത്തിൽ എത്തും എന്നുവരെ ഫാൻസ് ഗ്രൂപ്പുകളിൽ പ്രചാരണമുണ്ടായിരുന്നു.വിശദീകരണം എത്തിയതോടെ നിരാശയിലായിരിക്കുകയാണ് ആരാധകർ.സൂര്യ -പൃഥ്വിരാജ് കോമ്പോയിൽ ഒരു സിനിമ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും അതിനായി കാത്തിരിക്കുകയായിരുന്നു എന്നും ആരാധകർ പറഞ്ഞു. സൂര്യ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ സിനിമ എത്തുന്നുവെന്ന വാർത്ത എത്തിയതോടെ സിനിമ പ്രേമികളും ഇത് വലിയ ആഘോഷം ആക്കിയിരുന്നു.

അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ വിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ഈ വർഷം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജും സംഘവും. മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. എമ്പുരാന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓ​ഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുതിയ റിപ്പോർട്ട്. പൃഥ്വിരാജും സംഘവും ആറ് മാസമായി ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, ബൈജു സന്തോഷ് എന്നിവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. ഒരു ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയെ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും.

മുരളി ​ഗോപിയാണ് എമ്പുരാനും തിരക്കഥ ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. 2022 ഓഗസ്റ്റിലായിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം. എമ്പുരാൻ ഒരു പാൻ ഇന്ത്യൻ ചിത്രമല്ല പാൻ വേൾഡ് ചിത്രമായാണ് നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. നിലവിൽ എമ്പുരാന്റെ അണിയറ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് പൃഥ്വിരാജും സംഘവും. എമ്പുരാന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ടൈസൺ.കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്.