'ആരും ചോദ്യം ചെയ്യാനും പ്രതികരിക്കാനും ഇല്ലെന്ന ചിന്തയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു', ജനങ്ങളാണ് രാജാവ്; സര്‍ക്കാരിനെ ചൊടിപ്പിച്ച വിജയ്‌യുടെ വിവാദ സിനിമാ ഡയലോഗുകള്‍

നടന്‍ വിജയ്‌യെ  ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുന്നു. വിജയ്‌യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വിജയ്‌യുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

നടനെ കസ്റ്റഡിയിലെടുത്തതോടെ വിജയ് ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം ക്ഷുഭിതരായിരിക്കുകയാണ്. അതേസമയം സര്‍ക്കാരിനെതിരെ മുഖം നോക്കാതെ തുറന്നുപറഞ്ഞ താരത്തിനോടുള്ള പകപോക്കലാണിതെന്ന വാദവും സോഷ്യല്‍ മീഡിയയിയില്‍ ഉയരുന്നുണ്ട്. പ്രധാനമായും മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങിയ ശേഷമായിരുന്നു വിജയ് സിനിമകള്‍ അത് സംസാരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശനവിധേയമായത്. സര്‍ക്കാരിനെ ചൊടിപ്പിച്ച ആ വിവാദ സിനിമാ ഡയലോഗുകള്‍

“”ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടു കൊല്ലമായി ഓക്സിജന്‍ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല””…” മെര്‍സല്‍” സിനിമയിലെ ഈ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തീപ്പൊരിപോലെയാണ് ആളിപ്പടര്‍ന്നിരുന്നത്. മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളായി ഉയര്‍ത്തി കാണിച്ച ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെ വിമര്‍ശിക്കുന്ന ഡയലോഗുകളായിരുന്നു മെര്‍സലിലെ ഹൈലൈറ്റ്.

120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്. (മെര്‍സല്‍ )

“”ആയിരം കോടി.. എപ്പടി..? ആയിരം കോടി രൂപാ കടം വാങ്ങിയ ബിയര്‍ ഫാക്റ്ററി ഓണര്‍ എനിക്കത് കെട്ടാന്‍ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..! അയാളെ പിടിക്കാന്‍ ഇവിടെ പോലീസിനോ മറ്റധികാരികള്‍ക്കോ പറ്റിയില്ല.. അയാള്‍ക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാര്‍ക്കും ഒരു പ്രശ്നമില്ല

എന്നാല്‍ 5000രൂപാ കടം വാങ്ങിയ കര്‍ഷകന്‍ അത് തിരിച്ചടക്കാന്‍ വയ്യാതെ പലിശക്ക് മേല്‍ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു…!”” . ( കത്തി)

“”പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുത്. ഓരോ മേഖലകളിലും കഴിവ് തെളിയച്ചിട്ടുള്ളവരെ മാത്രമെ നിയോഗിക്കാവൂ “”(ബിഗില്‍ ഓഡിയോ ലോഞ്ച്)