വൈശാലി ടക്കറുടെ മരണം: മുന്‍ കാമുകനും ഭാര്യയും കസ്റ്റഡിയില്‍

നടി വൈശാലി ടക്കറുടെ മരണത്തില്‍ അയല്‍വാസികളായ ദമ്പതികള്‍ കസ്റ്റഡിയില്‍. മുന്‍ കാമുകന്‍ കൂടിയായ രാഹുല്‍ നവ്ലാനി, ഭാര്യ ദിഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഐപിസി 306 വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു.

അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ മുന്‍ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയുന്നുണ്ടെന്ന് ഇന്‍ഡോര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ മോത്തി ഉര്‍ റഹ്‌മാന്‍ അറിയിച്ചു.

ഇന്‍ഡോറിലുള്ള വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് 26കാരിയായ നടിയെ കണ്ടെത്തിയത്. രാവിലെ മകളെ കാണാതിരുന്നതിനെ തുടര്‍ന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടതെന്ന് പിതാവ് പ്രതികരിച്ചിരുന്നു. ആത്മഹത്യയില്‍ തേജാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുറിയില്‍ നിന്ന് നടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘രക്ഷബന്ധനി’ലാണ് വൈശാലി അവസാനമായി അഭിനയിച്ചത്.