ഏത് സിനിമയിലാണ് അഭിനയിക്കുന്നത് പോലും ശ്രീനാഥ് ഭാസിക്ക് ഓര്‍മ്മ യില്ല; ഷെയ്ന്‍ നിഗം സൈറ്റുകളിലെ അലമ്പന്‍; നടന്‍മാര്‍ മയക്കുമരുന്ന് അടിമകള്‍; സിനിമ മേഖലയെ ഞെട്ടിച്ച് വെളിപ്പെടുത്തലുകള്‍

ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും കടുത്ത നടപടി സ്വീകരിച്ചത് സിനിമ സെറ്റുകളിലെ സ്ഥിരം ശല്ല്യക്കാരയതോടെ. ഇരുവരയും കൊണ്ട് സഹികെട്ടതോടെയാണ് ്ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്സ്’ എന്ന സിനിമയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതോടെയാണ് പ്രശ്നം വഷളായതും താരങ്ങളെ വിലക്കിയതും. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം.

ഇപ്പോള്‍ ഡബ്ബിംഗ് നടക്കുന്ന സിനിമകള്‍ ഇവര്‍ക്ക് പൂര്‍ത്തിയാക്കാം. പുതിയ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെ വച്ച് ചെയ്യാമെന്നും അതില്‍ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നും രഞ്ജിത് പറഞ്ഞു. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ടു നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് രഞ്ജിത് കൂട്ടിച്ചേര്‍ത്തു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

ഒരേ സമയം പല സിനിമകള്‍ക്കു ഡേറ്റ് നല്‍കി നിര്‍മാതാക്കള്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ഡേറ്റ് നല്‍കുന്ന പ്രവണതയാണ് ശ്രീനാഥ് ഭാസിയുടേതെന്ന് സംഘടന വ്യക്തമാക്കി. സിനിമകള്‍ക്ക് ഏതൊക്കെ ദിവസങ്ങളിലാണ് ഡേറ്റ് നല്‍കിയതെന്നും ഏതൊക്കെ സിനിമകളിലാണ് താന്‍ അഭിനയിക്കുന്നതെന്ന പോലും ശ്രീനാഥ് ഭാസിക്ക് അറിയാത്ത അവസ്ഥയാണ്.

ഷെയ്ന്‍ നിഗം ‘അമ്മ’ സംഘടനയില്‍ അംഗമാണ്. മിന്നല്‍ മുരളിയ്ക്ക് ശേഷം സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്‌സ്’ സിനിമയുടെ ചിത്രീകരണം ഷെയ്ന്‍ നിഗം മൂലം പലപ്പോഴും തടസപ്പെട്ടു. ഇക്കാര്യം രേഖമൂലം ഫെഫ്കയെ അറിയിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തികരിച്ചത്. ഇതിന് പിന്നാലെയാണ് വിലക്ക് എത്തിയത്.

നീരജ് മാധവ് , ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ തന്റെ വേഷത്തിന് പ്രാധാന്യം കുറയരുതെന്ന് ഷെയിന്‍ വാശി പിടിച്ചു. തുടര്‍ന്ന് എഡിറ്റ് ചെയ്ത സീനുകള്‍ അടക്കം കാണണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ സെറ്റില്‍ പ്രശ്നമുണ്ടാക്കി. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ചിട്ടു മാത്രമാണ് അദേഹം അഭിനയിക്കാന്‍ തയ്യാറായത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ ഡബ്ബിംഗ് സമയത്ത് ഷെയിന്‍ പൂര്‍ത്തിയാക്കില്ലെന്നും നിര്‍മ്മാതാവ് പരാതി ഉയര്‍ത്തിയിട്ടുണ്ട്. ഷെയിന്റെ ഇത്തരം പിടിവാശികളില്‍ സിനിമ സെറ്റിലെ എല്ലാവരും അസ്വസ്ഥരായിരുന്നു. ഇതിനിടെ ആര്‍ഡിഎക്‌സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ, വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവും ഷെയ്നും തമ്മിലുള്ള തര്‍ക്കം വലിയ വിവാദമായിരുന്നു.
വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിന്‍ മുടി വെട്ടിയത് തന്റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്ന് ജോബി ജോര്‍ജ് ആരോപിച്ചു. തുടര്‍ന്ന് സിനിമയില്‍ സഹകരിക്കാന്‍ ഷെയ്ന്‍ കൂട്ടാക്കിയില്ല. സംവിധായകന്‍ ശരത് മേനോനും ഷെയ്‌നിനെതിരേ രംഗത്ത് വന്നു. തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.