സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു

വിഖ്യാത ഇന്ത്യന്‍ സിനിമ ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ. വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്-92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തെലുങ്കുസിനിമയ്ക്ക് ദേശീയതലത്തില്‍ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ്. അമ്പതില്‍പ്പരം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാ രചനയിലും അഭിനയത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചു. അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

1992-ല്‍ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കി ആദരിച്ചു. തെലുങ്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പെഡപുലിവാറുവില്‍ കസിനഡുനി സുബ്രഹ്‌മണ്യന്റെയും സരസ്വതിയുടെയും മകനായി 1930-ലാണ് ജനിച്ചത്. ജയലക്ഷ്മിയാണ് ഭാര്യ. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവര്‍ മക്കളാണ്.