'നിങ്ങള്‍ കാണുന്ന ബൈഡന്‍ യഥാര്‍ത്ഥ ബൈഡനല്ല'; 'ആത്മാവില്ലാത്ത ക്ലോണ്‍ അപരനാണത്'; വീണ്ടും വിചിത്ര വാദവുമായി ഡൊണാള്‍ഡ് ട്രംപ്

വിചിത്രമായ അവകാശവാദങ്ങളിലൂടെ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നയാളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരത്തില്‍ ഒടുവിലായി ട്രംപ് പങ്കുവച്ച വിചിത്ര വാദം ഇതോടകം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെയാണ് ഇത്തവണ ട്രംപ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ബൈഡന്‍ 2020ല്‍ കൊല്ലപ്പെട്ടു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

2020ല്‍ യഥാര്‍ഥ ബൈഡന്‍ മരിച്ചുവെന്നും പകരം അദ്ദേഹത്തെ ക്ലോണിംങിലൂടെ പുനര്‍ സൃഷ്ടിക്കുകയായിരുന്നു എന്ന് ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ വിചിത്ര വാദം. ജോ ബൈഡന്‍ എന്നൊരാളേ ഇല്ല. അയാള്‍ 2020ല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബൈഡന്റെ ക്ലോണ്‍ അപരനും, റോബോട്ടിക് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആത്മാവില്ലാത്ത യന്ത്രങ്ങളുമാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നതെന്നും ട്രംപ് കുറിച്ചു.

ഡെമോക്രാറ്റുകള്‍ക്ക് ഈ വ്യത്യാസം തിരിച്ചറിയാന്‍ പറ്റില്ലെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ട്രംപ് അനുകൂലികള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ പോസ്റ്റിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ബൈഡന്റെ ആരോഗ്യം സംബന്ധിച്ച് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത് ഇതാദ്യമായല്ല. 2020 മുതല്‍, ബൈഡന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് വലതുപക്ഷ ഹാന്‍ഡിലുകള്‍ പലതരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

Read more

ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ഭരണം പിടിച്ചതെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബൈഡന് കാന്‍സര്‍ സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വിചിത്ര വാദം.