ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. 1989ല്‍ പുറത്തിറങ്ങിയ ‘കിരീടം’ എന്ന ചിത്രത്തില്‍ സിനിമയ്‌ക്കൊപ്പം പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു എന്ന് അറിയിച്ചു കൊണ്ടാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ലാലേട്ടന് ഒരു പിറന്നാള്‍ സമ്മാനം..

‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസില്‍ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്.

കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.