മമ്മൂട്ടിയെ എനിക്ക് ഇഷ്ടമല്ലായിരുന്നു, മിണ്ടാന്‍ വന്നാല്‍ പോലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു: പി. ശ്രീകുമാര്‍

മമ്മൂട്ടിയെ തനിക്ക് ഒരു കാലത്ത് ഇഷ്ടമല്ലായിരുന്നുവെന്ന് പി ശ്രീകുമാര്‍. എന്നാല്‍ പിന്നീട് താന്‍ വെറുത്ത മനുഷ്യന്‍ തന്നെ തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി ഭവിച്ചെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായും തിരക്കഥാകൃത്തായും എല്ലാത്തിലുമുപരി നടനായും തന്റെ സാന്നിദ്ധ്യം അറിയിച്ച പി. ശ്രീകുമാര്‍.

മമ്മൂട്ടിയെ എനിക്കിഷ്ടമല്ലായിരുന്നു. തുടക്കത്തിലേ അയാളോട് ഒരു ഡേറ്റ് ഇഷ്യൂവിന്റെ പേരില്‍ പിണങ്ങിയിരുന്നു. പിന്നീട് പല സെറ്റിലും വെച്ച് മമ്മൂട്ടി സംസാരിക്കാന്‍ വന്നെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു സിനിമകളൊക്കെ പൊട്ടി, സ്വത്തുക്കളൊക്കെ വില്‍ക്കേണ്ടി വന്നു. ഞാന്‍ സാമ്പത്തികമായി തകര്‍ന്ന ഒരവസ്ഥയിലേക്കെത്തി പെട്ടെന്നൊരു ദിവസം വീടിന് മുന്നിലൊരു കാറ് വന്ന് നിര്‍ത്തി.

വേണു നാഗവളളി പറഞ്ഞു വിട്ട വണ്ടിയാണെന്നും ആലപ്പുഴയെത്താനും പറഞ്ഞു. സത്യത്തില്‍ വേണുവില്‍ നിന്ന് എന്റെ ദുരവസ്ഥ മനസ്സിലാക്കി വണ്ടി വിട്ടത് സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു. അയാളുടെ മുറിയുടെ തൊട്ടടുത്ത് എനിക്കൊരു മുറിയെടുത്ത് തന്ന് അവിടെ താമസിക്കാന്‍ പറഞ്ഞു. ഞാന്‍ ശത്രുവിനെ പോലെ കാണുന്ന ഇയാളെന്താ ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു സഹികെട്ട് ഒരു ദിവസം ഞാന്‍ മമ്മൂട്ടിയോട് കയര്‍ത്തു.

“നിങ്ങളുടെ പണവും പ്രതാപവും കാണിക്കാനാണോ എന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്, എന്റെ അവസ്ഥ ഭയങ്കര മോശമാണ് ” അയാള്‍ ഒന്ന് ചിരിച്ച് എന്റെ തോളില്‍ കൈയിട്ട് കൊണ്ട് ചോദിച്ചു ” ശ്രീകുമാറിന്റെ കൈയില്‍ കഥ വല്ലതും ണ്ടോ? ” ഞാനൊന്ന് പതറി .. അയാളൊരു കസേര വലിച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. കസേരയില്‍ യാന്ത്രികമായി ഇരുന്ന ഞാന്‍ ഒറ്റ വീര്‍പ്പില്‍ ” വിഷ്ണു ” എന്ന എന്റെ സിനിമയുടെ കഥ പറഞ്ഞ് തീര്‍ത്തു. കഥ കേട്ടയുടനെ അങ്ങേരെനിക്ക് കൈ തന്നിട്ട് പറഞ്ഞു. ഈ സിനിമ നമ്മള് ചെയ്യുന്നു. അവിടെ നിന്നാണ് തകര്‍ന്ന് തരിപ്പണമായിരുന്ന ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത്.