കൃഷ്ണനും മുഹമ്മദും എന്ന പേര് തന്നെ സിനിമയ്ക്ക് കിട്ടാനായി ഞാനവരുടെ കാലു പിടിക്കേണ്ടി വരെ വന്നു,എന്നിട്ടും പ്രയോജനമുണ്ടായില്ല; വ്യാസന്‍

ദിലീപിനെ നായകനാക്കി വ്യാസന്‍ കെ പി സംവിധാനം ചെയ്ത ശുഭരാത്രിയ്ക്ക് സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ മുഹമ്മദ് എന്ന കഥാപാത്രം ആയാണ് സിദ്ദിഖ് എത്തിയിരിക്കുന്നത്. കൃഷ്ണന്‍ എന്നാണ് ഇതിലെ ദിലീപ് കഥാപാത്രത്തിന്റെ പേര്. അത് കൊണ്ട് തന്നെ ഈ രണ്ട് കേന്ദ്രകഥാപാത്രങ്ങളുടെ പേര് ചേര്‍ത്ത് മുഹമ്മദും കൃഷ്ണനും എന്നായിരുന്നു ഈ സിനിമയ്ക്ക്് ആദ്യം നല്കാന്‍ ഉദ്ദേശിച്ചിരുന്ന പേര്. എന്നാല്‍ അതെന്തുകൊണ്ടാണ് ലഭിക്കാതെ പോയതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.

എനിക്ക് ആ പേരായിരുന്നു ആവശ്യം. എന്നാല്‍ മറ്റാരോ ആ പേര് ആദ്യമേ രജിസ്റ്റര്‍ ചെയ്തിരുന്നു. അതല്ലാതെ വേറൊരു പേര് ഈ ചിത്രത്തിന് യോജിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ താന്‍ അത് ലഭിക്കാന്‍ അവരുടെ കാലു പിടിക്കേണ്ടി വന്ന സാഹചര്യം വരെ ഉണ്ടായി . പക്ഷെ അവര്‍ അനുകൂലമായ മറുപടി അല്ല തന്നത്. അവസാനം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഖുര്‍ ആനില്‍ നടത്തിയ പഠനത്തിന്റെ ഇടയില്‍ മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ചില ഡയലോഗുകളും അതിനെ സാധൂകരിക്കുന്ന അയാളുടെ ചില പ്രവര്‍ത്തികളുമാണ് ശുഭരാത്രി എന്ന ടൈറ്റിലില്‍ വ്യാസനെ എത്തിച്ചത്. മുഹമ്മദിന്റെ ജീവിതത്തിലെ ഒരു പ്രധാന രാത്രിയില്‍ അയാള്‍ ചെയ്യുന്ന ഒരു നന്മ ആ രാത്രിയെ അയാളുടെ ജീവിതത്തിലെ പുണ്യം പെയ്തിറങ്ങുന്ന ഒരു രാത്രി ആക്കി മാറ്റുന്നു.

ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ശുഭരാത്രി തിയേറ്ററുകളിലെത്തിയത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ശുഭരാത്രിയ്ക്കുണ്ട്.