'ഓപ്പറേഷന്‍ സിന്ദൂര്‍', സിനിമ പ്രഖ്യാപിച്ചതോടെ കടുത്ത വിമര്‍ശനം; മാപ്പ് പറഞ്ഞ് സംവിധായകന്‍

ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍. കടുത്ത വിമര്‍ശനം എത്തിയതോടെയാണ് ഉത്തം മഹേശ്വരി എന്ന സംവിധായകന്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പ്രസ്താവനയില്‍ അറിയിച്ചു.

പാകിസ്ഥാന്റെ പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി ഓപ്പറേഷന്റെ പേരില്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയായില്ല എന്നായിരുന്നു സംവിധായകനെതിരെ ഉയര്‍ന്ന വിമര്‍ശനം. രാജ്യത്തിന്റെ രക്ഷയ്ക്കായി സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ താന്‍ സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ ആരെയെങ്കിലും വിഷമിപ്പിക്കാനോ ആയിരുന്നില്ലെന്നും രാജ്യത്തോടും സൈനികരോടുമുള്ള സ്‌നേഹവും ബഹുമാനവും അറിയിക്കാനായിരുന്നുവെന്നും മഹേശ്വരി പറയുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മഹേശ്വരി പരസ്യമായി മാപ്പ് പറഞ്ഞത്.

ഒട്ടും ശരിയല്ലാത്ത സാഹചര്യത്തില്‍ ഉള്ള സിനിമാ പ്രഖ്യാപനത്തില്‍ താന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു. ആരുടെയെങ്കിലും മനസ് വേദനിച്ചെങ്കില്‍ ഇതൊരു മാപ്പ് അപേക്ഷയായി കണക്കാക്കണം. നമ്മുടെ സൈന്യത്തിന്റെ ശക്തിയും, ബുദ്ധിയും ധൈര്യവും ആത്മസമര്‍പ്പണവും വെള്ളിത്തിരയില്‍ എത്തിക്കണമെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂവെന്നും മഹേശ്വരി വ്യക്തമാക്കി.

Read more

ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദിയും സംവിധായകന്‍ അറിയിക്കുന്നുണ്ട്. ഈ ധീരമായ നേതൃത്വത്തിന് നന്ദി എന്നാണ് മഹേശ്വരി കുറിച്ചത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സൈനിക യൂണിഫോമില്‍ റൈഫിളുമേന്തി പുറം തിരിഞ്ഞു നില്‍ക്കുന്ന വനിത നെറ്റിയില്‍ സിന്ദൂരക്കുറി അണിയുന്നതായാണ് പോസ്റ്ററിലുള്ളത്.