മലയാള സിനിമയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; നാളത്തെ റിലീസുകള്‍ മാറ്റി, മുഖ്യമന്ത്രിക്ക് ഫിലിം ചേംബറിന്റെ കത്ത്

നാളെ മുതല്‍ തിയേറ്ററുകളില്‍ റിലീസിന് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളുടെയും റിലീസ് മാറ്റിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ക്കിടെ പ്രതിസന്ധി നേരിടുന്നതിനാലാണ് ഫിലിം ചേംബറിന്റെ തീരുമാനം. മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും സെക്കന്റ് ഷോ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസമാണ്. എന്നാല്‍ സിനിമ വ്യവസായം പഴയ അവസ്ഥയിലാകാന്‍ ഇനിയും സമയം വേണം, അതിനാല്‍ വിനോദ നികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണം. തിയേറ്റര്‍ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്റ് ഷോയില്‍ നിന്നാണ്. അതിനാല്‍ സെക്കന്റ് ഷോ കൂടെ അനുവദിക്കണം എന്നാണ് ഫിലിം ചേംബറിന്റെ കത്തില്‍ പറയുന്നത്‌.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിന് ശേഷമാണ് റിലീസുകള്‍ നീട്ടി വെക്കാനുള്ള തീരുമാനം ഉണ്ടായത്. രാത്രി ഒമ്പത് മണി വരെ ഉണ്ടാകാത്ത എന്ത് കോവിഡാണ് ഒമ്പതിന് ശേഷം ഉണ്ടാവുക എന്ന് പലരും ചോദ്യമുയര്‍ത്തി. മലയാള സിനിമയ്ക്ക് കളക്ഷനില്‍ വലിയ ഇടിവാണ് സംഭവിക്കുന്നതെന്നും യോഗത്തില്‍ പറഞ്ഞു.

ജനുവരി 13ന് മാസ്റ്റര്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം മലയാള സിനിമകളും തിയേറ്ററില്‍ റിലീസ് ചെയ്യുകയായിരുന്നു. ജനുവരി 22ന് റിലീസ് ചെയ്ത വെള്ളം ആയിരുന്നു കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ. മാര്‍ച്ച് 4ന് റിലീസ് ചെയ്യാനിരിക്കുന്ന ദ പ്രീസ്റ്റ് അടക്കമുള്ള വമ്പന്‍ സിനിമകളുടെയും റിലീസ് മാറ്റുമെന്നാണ് സൂചന.