'ശ്രീലാലിന്റെ മനോധൈര്യം എന്നെ അത്ഭുതപ്പെടുത്തി'; സംവിധായകനെ പരിചയപ്പെടുത്തി ബാദുഷ

റൊമാന്റിക് ചിത്രവുമായി നവാഗത സംവിധായകന്‍ ശ്രീലാല്‍ നാരായണന്‍. ‘സ്പ്രിംഗ്’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് സ്പ്രിംഗ്. പലര്‍ക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പട പൊരുതി കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പരസ്യ സംവിധായകനായി പ്രവര്‍ത്തിച്ച ആളാണ് ശ്രീലാല്‍ നാരായണന്‍. ശ്രീലാലിനെ കുറിച്ച് ബാദുഷ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ബാദുഷയുടെ കുറിപ്പ്:

ഇത് ശ്രീലാല്‍, ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നമ്മള്‍ ഇന്നലെ അനൗണ്‍സ് ചെയ്ത രണ്ടാമത്തെ ചിത്രമായ സ്പ്രിങ് എന്ന സിനിമയുടെ സംവിധായകനും രചയിതാവുമാണ്. ശ്രീലാലിനെ എനിക്ക് മുന്‍പരിചയമൊന്നുമില്ല. ഇടയ്ക്ക് എവിടെയൊക്കെയോ വെച്ച് കണ്ടിട്ടുണ്ട് എന്നു മാത്രം. 80 ശതമാനത്തോളം ശാരീരിക വൈകല്യം ബാധിച്ചയാളാണ് ശ്രീലാല്‍. ഒരു ദിവസം ശ്രീലാലിന്റെ ഒരു കോള്‍. എന്നെ ഒന്നു കാണണം, ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞു.

ഞാന്‍ വരാന്‍ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞ് എന്റെ വീട്ടുമുറ്റത്ത് ഒരു കാര്‍ വന്നു നിര്‍ത്തി. അതില്‍ നിന്ന് ശ്രീലാല്‍ ഇറങ്ങി, അദ്ദേഹം കൈ കുത്തി നടന്നു വരുന്നു. ഞാന്‍ ശ്രീലാലിന്റെ അരികിലെത്തി. കൈയില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. കൈ കുത്തി ശ്രീലാല്‍ വീട്ടിലേക്ക് കടന്നു വന്നു, സോഫയിലിരുന്നു. എന്നിട്ട് എന്നോട് സംസാരിച്ചു. ‘ഞാന്‍ ഏഴെട്ടു വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. അത്യാവശ്യം ആഡ് ഫിലിംസ് ഒക്കെ ചെയ്തിട്ടുണ്ട്.

ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്റെ കൈയില്‍ ഒരു സബ്ജക്ട് ഉണ്ട്. അത് ഇക്കയോടൊന്നു പറയാനാണ് ഞാന്‍ വന്നത് ‘. 10 മിനിറ്റ് കൊണ്ട് ശ്രീലാല്‍ ഒരു കഥ പറഞ്ഞു. കഥ കേട്ട് ഞാന്‍ ശ്രീലാലിനോട് പറഞ്ഞു. കഥ വളരെ നന്നായിട്ടുണ്ട്. എന്നാല്‍ വലിയ താരങ്ങളിലേക്ക് പോകേണ്ട ഒരു പടമല്ല ഇത്, ഒരു കൊച്ചു പടം. അതുപോലെ തന്നെയാണ് ശ്രീലാല്‍ കഥയെഴുതിയിരിക്കുന്നതും. വലിയ സാമ്പത്തിക ചെലവില്ലാതെ തീര്‍ക്കാവുന്ന ഒരു കൊച്ചു പടമായി ചെയ്യാമെന്ന് തീരുമാനിച്ചു.

പിന്നീട് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീണ്ടു. സ്റ്റാര്‍ എന്ന സിനിമ ചോറ്റാനിക്കരയില്‍ നടക്കുമ്പോള്‍ ശ്രീലാല്‍ അവിടെയെത്തി. കാസ്റ്റിങ് കാര്യങ്ങളൊക്കെ സംസാരിച്ചു. കുറെ യുവതാരങ്ങളുടെ അടുത്ത് ശ്രീലാലിനെ വിട്ട് കഥ പറയിപ്പിച്ചുവെങ്കിലും പലരും ആ സബ്ജക്ടിലോ, അതോ സബ്ജക്ട് പറയാനെത്തിയ ആളിലോ ആകൃഷ്ടരായില്ല. ഇതോടെ ശ്രീലാല്‍ തന്നെ പറഞ്ഞു, ഇക്ക നമുക്ക് പുതിയയാള്‍ക്കാരെ വച്ച് ചെയ്യിക്കാം എന്ന്.. എനിക്ക് ഈ സബ്ജക്ടില്‍ വലിയ വിശ്വാസമുണ്ടെന്ന് പറഞ്ഞു.

എന്നാല്‍ അതും ഉദ്ദേശിച്ച പോലെ ശരിയായില്ല. അങ്ങനെയാണ് ഇപ്പോഴത്തെ കാസ്റ്റിങ്ങായ ആദിലും ആരാധ്യയും എത്തുന്നത്. അങ്ങനെ ആ സിനിമ യാഥാര്‍ഥ്യമാവുകയാണ്. അടുത്ത മാസം സ്പ്രിങ് എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുന്നത് ശ്രീലാലിന്റെ മനോധൈര്യമാണ്. തന്റെ എല്ലാ വൈകല്യങ്ങളും മറന്ന് ശ്രീലാല്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.

എത്ര ഊര്‍ജസ്വലനായാണ് അദ്ദേഹം ഓടി നടക്കുന്നത്. ഇന്നും എന്നെ വന്നു കണ്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു, നമുക്കൊരു ഫോട്ടോയെടുക്കാമെന്ന്. ആ ചിത്രമാണിത്. ശ്രീലാലിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു നിമിത്തമാകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്. സിനിമ വലിയൊരു വിജയമാകാന്‍ പ്രാര്‍ഥിക്കുന്നു. കൂടെയുണ്ടാവണം.

Read more