ഹേറ്റ് കാമ്പയിനുകളും ഭീഷണികളും മാനസികമായി തളര്‍ത്തി, അന്ന് വിധുവിനെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു; സംവിധായികയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

ഡബ്ല്യുസിസിക്കെതിരെയും നടി പാര്‍വതിക്കെതിരെയും സംവിധായിക വിധു വിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി താരം. വിധുവിന്റെ ഓഫറിനോടും സ്‌ക്രിപ്റ്റിനോടും പ്രതികരിക്കാതെ അപമാനിച്ചു എന്ന് പറഞ്ഞ സംഭവങ്ങളില്‍ വ്യക്തത വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍വ്വതിയുടെ കുറിപ്പ്:

ഇതിനു മുമ്പ് ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്. ഞാനും വിധുവും തമ്മില്‍ പരസ്പരം സംസാരിച്ച് വ്യക്തത വരുത്താമായിരുന്ന ഒരു വിഷയമായിരുന്നിട്ടും, വിധു തന്റെ കത്ത് പരസ്യമാക്കിയതോടെയാണ് ഇങ്ങനെ ഒരു തുറന്ന പ്രസ്താവന എനിക്കും നടത്തേണ്ടി വരുന്നത്.
എന്റെ സഹപ്രവര്‍ത്തകയും സഹയാത്രികയുമായ വിധുവിന്റെ ആരോപണത്തിന് സമൂഹ മാധ്യമത്തിലൂടെ ഒരു മറുപടി നല്‍കണോ എന്ന്, ഒരുപാടാലോചിച്ച ശേഷമാണ് ഞാന്‍ ഒരു തീരുമാനമെടുത്തത് . ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്; വിധുവിന്റെ ചില പരാമര്‍ശങ്ങള്‍ WCC എന്ന സംഘടനയെ കുറിച്ചാണ്; അത് ആദ്യം അഭിസംബോധന ചെയ്യപ്പെടണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു- കാരണം ഈ കളക്ടീവും, അതുള്‍ക്കൊള്ളുന്ന മൂല്യങ്ങളും, കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങളും, എനിക്കത്രയും പ്രധാനപ്പെട്ടതാണ്. രണ്ടാമതായി, വിധു WCCയിലെ മറ്റ് ചില അംഗങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ വ്യക്തിപരമായ ആരോപണങ്ങളാണ്. ഇതില്‍ എന്നെ കുറിച്ച് വന്ന പരാമര്‍ശങ്ങള്‍ക്കുള്ള എന്റെ വ്യക്തിപരമായ പ്രതികരണമാണിത്. വിധു WCCക്ക് അയച്ച കത്തില്‍ ഞാന്‍ അവരുടെ ഓഫറിനോടും സ്‌ക്രിപ്റ്റിനോടും പ്രതികരിക്കുക പോലും ചെയ്യാതെ അവരെ അപമാനിച്ചു എന്ന് എടുത്തു പറയുന്നുണ്ട്. അതില്‍ പറഞ്ഞ സംഭവങ്ങളുടെ ക്രമത്തില്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
2018 മെയ് മാസത്തില്‍, “കൂടെ”, “മൈ സ്റ്റോറി”, എന്നീ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നെങ്കിലും, ആ സമയത്ത് ഞാന്‍ നേരിട്ട് കൊണ്ടിരുന്ന നിരന്തരമായ ഹേറ്റ് ക്യാമ്പെയിനുകളും, ഭീഷണികളും, മാനസികമായി എന്നെ ഒരുപാട് തളര്‍ത്തിയിരുന്നു. എന്റെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ജോലിയില്‍ നിന്നും, അത് സംബന്ധിച്ച എല്ലാ കമ്മ്യൂണിക്കേഷനുകളില്‍ നിന്നും താല്‍ക്കാലികമായ ഒരു ഇടവേള ഞാന്‍ എടുത്തിരുന്നു. “ഉയരെ” യുടെ ചിത്രീകരണത്തിനായി 2018 നവംബറിലാണ് ഞാന്‍ ജോലി പുനരാരംഭിച്ചത്. 2018 ഡിസംബറില്‍, “ഉയരെ”യുടെ ഷൂട്ടിംഗ് സമയത്ത് നടന്ന WCCയുടെ മീറ്റിംഗില്‍, ഞാന്‍ അവരുടെ കാസ്റ്റിംഗ് ഓഫറിന് പ്രതികരിച്ചില്ല എന്ന് വിധു പരാമര്‍ശിച്ചിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ വിധുവിനെ വിളിക്കുകയും, മെസേജ് ചെയ്യുകയും, ഇതിനായി മുമ്പ് വിധു അയച്ച മെസ്സേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തു. ഒരു ഇടവേളയിലായിരുന്നെന്നും, വിധുവിന്റെ പ്രോജക്ടിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ഞാന്‍ അവരോട് പറഞ്ഞു. വാട്‌സാപ്പിലാണ് താന്‍ മെസ്സേജ് അയച്ചിരുന്നെതെന്ന് വിധു പറഞ്ഞപ്പോള്‍, അതൊന്നു കൂടി എനിക്കയക്കാന്‍ ഞാന്‍ അവരോട് റിക്വസ്റ്റ് ചെയ്തത് പ്രകാരം, 2018 മെയ് മാസം, 30-ാം തിയതി അവരെനിക്കയച്ച മെസ്സേജ് വിധു വീണ്ടും അയച്ചിരുന്നു. സിനിമയുടെ ഒരു പാരഗ്രാഫ് മാത്രം വരുന്ന രത്നച്ചുരുക്കം ആയിരുന്നു ആ മെസ്സേജ്. വീണ്ടും ക്ഷമ ചോദിച്ച ശേഷം ആ റോളിനായി എന്നെ അപ്പോഴും പരിഗണിക്കുന്നുണ്ടോ എന്ന് ഫോളോ അപ്പ് മെസേജിലൂടെ ചോദിച്ചിരുന്നു. വിധു തന്റെ താല്പര്യം അറിയിക്കുകയും, “ഉയരെ”യുടെ സെറ്റില്‍ വെച്ച് കാണാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഒരു പ്രൊഫഷണല്‍ പ്രാക്ടീസ് എന്ന രീതിയില്‍, സാധാരണ ഗതിയില്‍, മറ്റൊരു സിനിമയുടെ സെറ്റില്‍ വെച്ച് സ്‌ക്രിപ്റ്റ് നറേഷനുകള്‍ ഞാന്‍ ചെയ്യാറില്ല. എന്നിരുന്നാലും, ഇതിനായി വിധു ഇനിയും കാത്തിരിക്കരുത് എന്നുള്ള തീരുമാനത്തിലാണ് ഇങ്ങനെ ഒരു മീറ്റിംഗ് ഫിക്‌സ് ചെയ്തത്. അതെ സമയം, നടന്ന സംഭവങ്ങളില്‍ എനിക്കുണ്ടായ വിഷമം ഒരു തുറന്ന കത്തിലൂടെ, വിധു ഉള്‍പ്പെടുന്ന ഫൗണ്ടിങ് മെമ്പേഴ്‌സിനെ എല്ലാം ഞാന്‍ അറിയിച്ചിരുന്നു. അത് വരെ ചര്‍ച്ച ചെയ്യാത്ത സെന്‍സിറ്റിവും പഴ്‌സണലും ആയ എന്റെ ആരോഗ്യ വിവരങ്ങള്‍ ആ ഇമെയിലില്‍ ഉള്‍പ്പെട്ടിരുന്നു. അത്രമാത്രം ഓണ്‍ലൈനില്‍ വന്നു കൊണ്ടിരുന്ന ഹേറ്റ് ക്യാമ്പെയിനുകളും വ്യക്തിഹത്യകളും എന്നെ ബാധിച്ചിരുന്ന സമയമായിരുന്നു അത്. അവരെല്ലാവരും എന്റെ അപ്പോഴത്തെ മാനസികവും ശാരീരികവും ആയ ആരോഗ്യനില മനസ്സിലാക്കുമെന്നുള്ള പൂര്‍ണ ബോധ്യത്തിലും പ്രതീക്ഷയിലുമാണ് ഞാന്‍ ആ ഇമെയില്‍ അയച്ചത്. ജോലിയില്‍ നിന്നും വിട്ടു നിന്ന സമയത്ത് എന്റെ ഭാഗത്തു നിന്നും വന്നിട്ടുള്ള മനഃപൂര്‍വമല്ലാത്ത എല്ലാ വീഴ്ചകളും പരിഹരിക്കുമെന്നും ഞാന്‍ അതില്‍ എഴുതിയിരുന്നു.

അധികം വൈകാതെ തന്നെ വിധു തന്റെ സ്‌ക്രിപ്റ്റ് റൈറ്ററേയും കൂട്ടി ഉയരെയുടെ സെറ്റില്‍ വരികയും ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുകയും ചെയ്തു. സ്‌ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വം പറഞ്ഞു. മുന്നേ കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നടക്കാനിരുന്നതിനാല്‍ സമയ പരിമിതി ഒരു പ്രധാന പ്രശ്‌നമായിരുന്നു എന്ന് വധുവിനെ അറിയിച്ചു. അതിലെ ക്യാരക്ടര്‍ ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആയതിനാല്‍, തയ്യാറെടുപ്പിനു വേണ്ടി കുറച്ചധികം സമയം വേണ്ടി വന്നേക്കാം എന്നുള്ള വസ്തുത, പ്രോജെക്ടിനെ ബാധിക്കാന്‍ സാധ്യതയുള്ളത് കൊണ്ട്, എനിക്ക് വേണ്ടി കാത്തു നില്‍ക്കുന്നത്, പ്രാക്ടിക്കല്‍ ആയ ഒരു തീരുമാനം ആവില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. ഇതൊക്കെ കണക്കിലെടുത്തു കൊണ്ടും, പ്രൊജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും ഡെയ്റ്റ് അവൈലബിലിറ്റി ഒക്കെയായി, ഇത് വിധുവിനു ബുദ്ധിമുട്ടാകും എന്നായിരുന്നു എന്റെ ആശങ്ക. വിധുവിന്റെ നിര്‍ബന്ധപ്രകാരം ഒരിക്കല്‍ കൂടി ആലോചിച്ച ശേഷം 10 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു തീരുമാനം പറയാമെന്ന് ഞാന്‍ അവരെ അറിയിച്ചു. അത് പ്രകാരം, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവരെ വിളിച്ച് , ആ പ്രോജക്ടിന്റെ ഭാഗമാകാന്‍ എനിക്ക് സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്റെ ആശങ്കകളും തീരുമാനവും മനസ്സിലാക്കുന്നുവെന്ന് പറയുകയും, പ്രോജെക്ടിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ ഞാന്‍ അന്വേഷിച്ചപ്പോള്‍ വിധു അത് പങ്കുവെക്കുകയും ചെയ്തു. സൗഹാര്‍ദപരമായാണ് ആ സംഭാഷണം അവസാനിച്ചത്. “ഉയരെ” പൂര്‍ത്തിയാക്കി “വൈറസിന്റെ” ലൊക്കേഷനിലേക്കും, പിന്നീട് “ഉയരെ”യുടെ ഡബ്ബിങ്ങിനുമായി മാര്‍ച്ച് അവസാനം വരെ ഞാന്‍ തിരക്കിലായിരുന്നു. ജോലിയില്‍ പൂര്‍ണമായും മുഴുകിയിരുന്ന ആ സമയത്ത്, ഞാന്‍ തീര്‍ത്തും “നോ” പറഞ്ഞ ശേഷവും, തിരക്കഥയുടെ ഡ്രാഫ്റ്റ് വിധു ഇമെയില്‍ അയച്ചത്, അപ്രതീക്ഷിതമായിരുന്നു. അത് കഴിഞ്ഞു 30-40 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിമിഷ സജയനെ വെച്ചുള്ള സ്റ്റാന്‍ഡ് അപ്പിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷയെ പോലെ ശക്തയായ ഒരു പെര്‍ഫോര്‍മര്‍ ആ റോള്‍ ഏറ്റെടുത്തത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

പിന്നെ ഞാന്‍ വിധുവുമായി സംസാരിക്കുന്നത് സ്റ്റാന്‍ഡ് അപ്പിന്റെ റിലീസിന് ശേഷമാണ്. പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളുടെ തലക്കെട്ടുകളില്‍ വിധു, metoo കുറ്റാരോപിതനായ, നടന്‍ സിദ്ദിഖുമൊത്ത് ഞാന്‍ അഭിനയിച്ചതിനെ കുറിച്ച് പരാമര്‍ശിച്ചത് കാണാനിടയായി. പലപ്പോഴും വ്യക്തിപരമായതും, WCCയുടെയും മൂല്യങ്ങളെ എതിര്‍ക്കുന്നവരുമായി, തൊഴില്‍പരമായി സഹകരിക്കാന്‍ ഞങ്ങള്‍ നിര്ബന്ധിതരാകാറുണ്ടെന്നാണ് വിധു പറഞ്ഞതെങ്കിലും, തലക്കെട്ടുകളില്‍ പലപ്പോഴും വിധു എന്നെ കുറ്റപ്പെടുത്തുന്നു, ആക്ഷേപിക്കുന്നു എന്ന രീതിയിലായിരുന്നു ഉപയോഗിച്ച് കണ്ടത്. ഡിസംബര്‍ 14നു ഇത് സംബന്ധിച്ചു സംസാരിക്കാന്‍ ഞാന്‍ വിധുവിനെ ഫോണില്‍ വിളിക്കുകയും ഞങ്ങള്‍ മുമ്പത്തെ പോലെ നല്ല സൗഹൃദത്തില്‍ സംസാരിക്കുകയും ചെയ്തു. എന്റെ ആശങ്ക പങ്കുവച്ചപ്പോള്‍, അവരുടെ വാക്കുകള്‍ ക്ലിക്ക് ബെയിറ്റ് ആക്കി മാറ്റുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത് എന്ന് വിധു അഭിപ്രായപ്പെട്ടിരുന്നു. അഭിമുഖങ്ങളുടെ ഉള്ളടക്കം മുഴുവനും ശ്രദ്ധിച്ചിരുന്നോ എന്ന വിധുവിന്റെ ചോദ്യത്തിന്, ഉള്ളടക്കം മുഴുവനായി ഞാന്‍ കേട്ടിട്ടുണ്ട് എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിരുന്നു. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനോട് ഞങ്ങളെ എതിര്‍ പക്ഷങ്ങളില്‍ നില്‍ക്കുന്നവരായി ചിത്രീകരിക്കാതെ, വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടാന്‍ വിധുവിനോട് ഞാന്‍ അപേക്ഷിക്കുകയും, അവര്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വിധുവിനോട് കാര്യങ്ങളന്വേഷിക്കുകയും, സിനിമ നന്നായി ഓടുകയാണ് ഏറ്റവും പ്രധാനമെന്നും, ഉടനേ തന്നെ കാണാം എന്നും പറഞ്ഞാണ് കോള്‍ അവസാനിപ്പിച്ചത്. അങ്ങേയറ്റം സ്‌നേഹവും സൗഹാര്‍ദവും നിറഞ്ഞു നിന്ന ആ സംഭാഷണത്തിന്റെ ധ്വനി, നിര്‍ഭാഗ്യവശാല്‍ വിധുവിന്റെ ലെറ്റെറില്‍ പറഞ്ഞു കണ്ടില്ല.

“സ്റ്റാന്‍ഡ് അപ്പ്” എന്ന സിനിമയുടെ നിര്‍മ്മാണത്തിലേക്കുള്ള വിധുവിന്റെ യാത്ര കഠിനമായിരുന്നു എന്ന് എനിക്ക് വ്യക്തമായി അറിയാം. അവരുടെ വേദനകളെയോ, അദ്ധ്വാനത്തെയോ, സംഘര്‍ഷങ്ങളെയോ യാതൊരു വിധത്തിലും ഞാന്‍ റദ്ദു ചെയ്യുകയില്ല. അതിനെനിക്ക് ആവുകയുമില്ല! ബോക്‌സ് ഓഫീസ് വിജയങ്ങളിലും വിവാദങ്ങളിലുമൊക്കെ എന്റെ പേര് വരുന്നതിന് മുന്‍പ്, കരിയറിലെ ആദ്യത്തെ ഏഴു കൊല്ലം വഴികാട്ടാനോ സഹായിക്കാനോ ആരും ഇല്ലാതിരുന്ന എനിക്ക്, അതിനൊരിക്കലും സാധിക്കുകയില്ല. ഒരുപാട് വര്‍ഷങ്ങള്‍ മതിയായ വരുമാനമില്ലാതെ, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച്, വേറെയൊരു ജോലിക്ക് വേണ്ടി അപേക്ഷിക്കണോ എന്ന ചിന്തയുമായി ഞാന്‍ ചിലവഴിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഞാന്‍, ഈ ഇന്ഡസ്ട്രിയിലെ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ, അദ്ധ്വാനത്തെ ഒരിക്കലും വില കുറച്ചു കാണില്ല. സ്വന്തമായി കരിയറില്‍ ഒരു പാത വെട്ടി തെളിക്കണം എന്നുറപ്പിച്ച്, പത്തൊമ്പതാം വയസ്സ് മുതല്‍ ഒറ്റക്ക് ജീവിച്ച എനിക്ക്, എവിടെയും പങ്കുവെക്കാത്ത, ഞാന്‍ നേരിട്ട വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും ഒരുപാട് കഥകളുണ്ട് . കളക്ടീവിന്റെ ഭാഗമായത് കൊണ്ടും, അതിലൂടെ ഞാന്‍ ഇടപഴകിയ സ്ത്രീകളിലൂടെയും, ഞാന്‍ മനസ്സിലാക്കിയ എന്റെ പ്രിവിലേജുകള്‍ ഉണ്ട്; അത് ഒരിക്കലും ഞങ്ങളില്‍ ഓരോരുത്തരും നടന്നു താണ്ടിയ കഠിനമായ, വേദനിപ്പിക്കുന്ന, വഴികളെയൊന്നും ഒരു തരത്തിലും ഇല്ലാതാക്കുന്നില്ല. എത്ര തന്നെ വിജയങ്ങള്‍ നേടിയെടുത്താലും, ഏതൊക്കെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വന്നാലും, സിനിമ രംഗത്ത് ഞങ്ങള്‍ ഇന്നും രണ്ടാമത്തെ പൗരന്‍മാരായി തള്ളിമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് . ഇത് കൊണ്ട് തന്നെയാണ് ഞങ്ങളില്‍ ഒരാള്‍ – എന്നെ ഒരു പാട് സ്വാധീനിച്ച, എന്റെ പല വിഷമഘട്ടങ്ങളിലും കൂടെ നിന്ന, ഒരു കളക്ടീവ് വേണ്ടുന്നതിനെ കുറിച്ചും, കളക്ടീവിന്റെ ഭാഗമായി നിന്ന് അതിനെ വളര്‍ത്തേണ്ടതിനെക്കുറിച്ചും, വ്യക്തമായ ധാരണകള്‍ ഉണ്ടാകുകയും ഉണ്ടാക്കുകയും ചെയ്ത ഒരാള്‍, എന്നെക്കുറിച്ച് മറ്റാരേക്കാളും നന്നായി അറിയാവുന്ന വിധു, ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്, എന്നെ ഇത്രയും വേദനിപ്പിക്കുന്നത്. കാരണം എനിക്കറിയുന്ന വിധു അഭിപ്രായങ്ങളും വിയോജിപ്പുകളും, എവിടെയും ഉറച്ചു പറയാന്‍ മടിയില്ലാത്ത ഒരാളാണ്. അതിനാല്‍ തന്നെ, വിധുവിന് എന്നോടുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാവാതെ ഇങ്ങനെ ഒരു മാര്‍ഗം തിരഞ്ഞെടുത്തത്, എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. എന്റെ ജോലി എനിക്ക് നല്‍കുന്നത് ഫിലിം മേക്കേഴ്സാണ്. ഞാന്‍ അവരുടെ സമയത്തെ ഒരുപാട് ബഹുമാനിക്കുന്നു. അവരുടെ പ്രോജക്ടിന്റെ ഭാഗമാകാന്‍ എന്നെ സമീപിക്കുന്ന എല്ലാ ഫിലിം മേക്കേഴ്‌സിനോടും എനിക്ക് അഗാധമായ നന്ദിയാണ്, ആ പ്രൊജക്റ്റ് നടന്നാലും, ഇല്ലെങ്കിലും! ഓഫറുകള്‍ വേണ്ട എന്ന് വെക്കുന്നത് ഒരു അപമാനമായോ കുറച്ചുകാണലായോ ആര്‍ക്കെങ്കിലും തോന്നാമെന്നുള്ളത് വളരെ ആശങ്കാജനകമാണ്. ഒരിക്കലും ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത വസ്തുതയാണത്. അവര്‍ക്കെന്നെയല്ല എനിക്ക് അവരെയാണ് കൂടുതല്‍ ആവശ്യവുമായുള്ളത്.

കളക്ടീവിനു മുന്‍പേ ഫെമിനിസത്തെ കുറിച്ചുള്ള എന്റെ കാഴ്ചപാടുകള്‍ വളരെ പരിമിതമായിരുന്നു. കളക്റ്റീവില്‍ ഉള്ളവര്‍ എത്രയോ തവണ എന്റെ പല രാഷ്ട്രീയ നിലപാടുകളും കൂടുതല്‍ ശക്തമാക്കാന്‍ പ്രേരിപ്പിച്ചവരും, എന്റെ ഉള്ളിലും ചുറ്റിനുമുള്ള പാട്രിയാര്‍ക്കല്‍ കണ്ടീഷനിങ്ങിനെ സഹാനുഭൂതിയോടെ തിരിച്ചറിയാന്‍ എന്നെ പ്രാപ്തരാക്കുകയും ചെയ്തവരുമാണ്. കളക്റ്റീവിന് അകത്തുള്ളവരുടെയും പുറത്തുള്ളവരുടെയും നിരന്തരമായ വിയോജിപ്പുകളും ചര്‍ച്ചകളിലൂടെയുമാണ് ഫെമിനിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂല്യമായ ഇന്റര്‍സെക്ഷനാലിറ്റിയെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നത് തന്നെ. ഞങ്ങളിലാരുടെയും തൊഴില്‍പരമായ ഒരു തീരുമാനത്തെയും WCCയിലെ ഒരംഗവും നിയന്ത്രിക്കാനോ ചോദ്യം ചെയ്യാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. തൊഴിലിടങ്ങളില്‍ അസുഖകരമായ തീരുമാനങ്ങള്‍, വ്യക്തി താല്പര്യങ്ങള്‍ക്കപ്പുറം എടുക്കേണ്ടി വരുമ്പോള്‍, അതിനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നും, പരസ്പരം എങ്ങനെ പിന്തുണ നല്‍കാമെന്നും അറിയാന്‍ ഉള്ള സംഭാഷണങ്ങള്‍ക്ക് കളക്ടീവ് എപ്പോഴും മുന്‍കൈ എടുക്കാറുണ്ട്.
എന്റെ വിശ്വാസമിതാണ്! അധികാര മേല്‍ക്കോയ്മകള്‍ സ്വാതന്ത്ര്യത്തിനും, സുരക്ഷക്കും, നിലനില്‍പ്പിനും ഹാനികരമായ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുമ്പോള്‍, നീതിക്ക് നേരെ വഴി തിരിച്ചു വിടാന്‍, ലോകത്ത് എല്ലായിടത്തും ഇത് പോലുള്ള കളക്ടീവുകള്‍ ഉയര്‍ന്നു വരും. WCC ഇത് പോലെ ഒരു പ്രസ്ഥാനമാണ്, വ്യക്തികള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കും അതീതമായി നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനം! അതിന്റെ നിര്‍ലോഭവും, അതിജീവനാത്മകവുമായ ശക്തിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങളില്‍ ഓരോരുത്തരും ഇവിടെയുള്ളത് മുന്നോട്ടുള്ള കഠിനമായ പാതക്ക് രൂപം നല്‍കാന്‍ വേണ്ടി തന്നെയാണ്. എന്റെ ഹൃദയം തുറന്ന് തന്നെ ഇരിക്കും; എന്റെ മനസ്സ് കൂടുതല്‍ ഉള്‍ക്കൊള്ളാനും ഒരുമിച്ചു മുന്നോട്ടു പോകാന്‍ തയ്യാറായും!

https://www.facebook.com/OfficialParvathy/posts/3170780529703135