ചിമ്പുവിന്റെ മാനനഷ്ടക്കേസ്: നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഒരു ലക്ഷം രൂപ പിഴ

നടന്‍ ചിമ്പു നല്‍കിയ മാനനഷ്ടക്കേസില്‍ നിര്‍മ്മാതാക്കളുടെ സംഘടയ്ക്ക് ഒരു ലക്ഷം രൂപ പിഴ. മൂന്നു വര്‍ഷമായിട്ടും കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തിയിരിക്കുന്നത്.

‘അന്‍പാനവന്‍ അടങ്കാതവന്‍ അസറാതവന്‍’ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നായകന്‍ ആണെന്ന് നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചിത്രീകരണത്തോട് ചിമ്പു സഹകരിച്ചിരുന്നില്ലെന്നും നിര്‍മാതാവ് ആരോപിച്ചിരുന്നു.

ഇതിനെതിരെയാണ് അപകീര്‍ത്തി പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിമ്പു ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. മൈക്കിള്‍ രായപ്പന് പുറമേ നിര്‍മ്മാതാക്കളുടെ സംഘടനയെയും, സംഘടനാ പ്രസിഡന്റായ നടന്‍ വിശാലിനെയും ഹര്‍ജിയില്‍ പ്രതിചേര്‍ത്തിരുന്നു.

കേസില്‍ രേഖാമൂലം സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും നിര്‍മ്മാതാക്കളുടെ സംഘടന സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നില്ല. ഇതോടെയാണ് കോടതി പിഴ ചുമത്തിയത്. ഈമാസം 31-നകം പിഴ അടയ്ക്കണം.