'എനിക്ക് പാടാന്‍ അറിയാന്‍ പാടില്ലന്നേയുള്ളു, പാടാറില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല'; പി. ജയചന്ദ്രനൊപ്പം പാടി മമ്മൂട്ടി- വീഡിയോ

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനൊപ്പം പാടിയും പറഞ്ഞും നടന്‍ മമ്മൂട്ടി. ഗള്‍ഫ് മാധ്യമം ബഹറിനില്‍ സംഘടിപ്പിച്ച ഹാര്‍മോണിസ് കേരള 2019 ആഘോഷ രാവിലാണ് പി ജയചന്ദ്രനൊപ്പം മമ്മൂട്ടി ഗാനം ആലപിച്ചത്. തനിക്ക് പാടാന്‍ അറിയാന്‍ പാടില്ലന്നേയുള്ളു, പാടാറില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സ്വയം സന്തോഷത്തിനായി പാടാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

“മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം ഞാന്‍ ആദ്യം കേള്‍ക്കുന്നത് സ്‌കൂളില്‍ പോകുമ്പോഴാണ്. എന്റെ ചെറിയമ്മയുടെ വീട് എറണാകുളം പത്മ തിയേറ്ററിന്റെ തൊട്ടടുത്താണ്. ഒരുദിവസം ഞാന്‍ പത്മ തിയേറ്റില്‍ ഇരുന്ന് കളിത്തോഴന്‍ എന്ന സിനിമ കാണുകയാണ്. നസീര്‍ സാറാണ് ആ പാട്ടു പാടുന്നത്. ഇതൊക്കെ ഞാന്‍ നിങ്ങളോട് രഹസ്യം പറയുകയാണ്. എനിക്ക് പാടാന്‍ അറിയില്ലാന്നേയുള്ളൂ, ഞാന്‍ പാടാറില്ലാന്ന് എവിടെയും പറഞ്ഞിട്ടില്ല. എനിക്കു പാട്ടുപാടാന്‍ അറിയില്ല. പക്ഷേ ഞാന്‍ പാടും. അതെന്റെ സ്വന്തം സന്തോഷത്തിനാണ്” മമ്മൂട്ടി പറഞ്ഞു.

പി. ജയചന്ദ്രനൊപ്പം മൂന്നു പൂക്കള്‍ എന്ന സിനിമയിലെ “വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ…” എന്ന ഗാനവും “വൈശാഖ പൗര്‍ണ്ണമി രാവില്‍…” തുടങ്ങിയ ഗാനങ്ങള്‍ മമ്മൂട്ടി ആലപിച്ചു. കരഘോഷങ്ങളോടെയാണ് ഇരുവരുടെയും ആലാപനത്തെ സദസ് ഏറ്റെടുത്തത്.