സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ 20 മണിക്കൂര്‍ റെയ്ഡ്

ബോളിവുഡ് നടന്‍ സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ബുധനാഴ്ച്ചയാണ് നികുതി വെട്ടിപ്പിന്റെ പേരില്‍ താരത്തിന്റെ മുംബൈയിലെയും ലക്നൗവിലെയും ഓഫീസുകളില്‍ റെയിഡ് നടന്നത്. മണിക്കൂറുകളോളം നടന്ന റെയിഡില്‍ നിന്ന് എന്താണ് കണ്ടെത്തിയതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുംബൈയിലെ ഓഫീസുകള്‍ക്ക് പുറമെ യുപിയിലെ ഓഫീസുകളിലും ആദായനികുതിയുടെ റെയിഡ് നടന്നു. മുംബൈയിലെയും യുപിയിലെയും ഓരേ ഓപ്പറേഷന്‍ ആയിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. സോനു സൂദിന്റെ കമ്പനിയും ലക്നൗവിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഡീലിനെ തുടര്‍ന്നാണ് യുപിയിലെ ഓഫീസുകളില്‍ പരിശോധന നടന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടുത്തിടെയാണ് സോനു സൂദിനെ സര്‍ക്കാരിന്റെ ‘ദേശ് കെ മെന്റേഴ്സ്’ എന്ന പദ്ധതിയുടെ ബ്രാന്റ് അമ്പാസിഡറായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് സോനു സൂദിന്റെ ഓഫീസുകളില്‍ റെയിഡ് നടന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

സാധാരണ ജനങ്ങള്‍ക്ക് കൈത്താങ്ങായ വ്യക്തിയാണ് സോനു സൂദ്. മഹാമാരിയുടെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി പേര്‍ക്കാണ് സോനു സൂദ് സഹായം എത്തിച്ചത്. അതിനാല്‍ തന്നെ ദിവസേന ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്റെ വസതിക്ക് മുമ്പില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പറയാനും സോനു സൂദിനെ കാണാനും തടിച്ചു കൂടുന്നത്.