എന്നെ ആ കഥാപാത്രം എക്സൈറ്റ് ചെയ്യിപ്പിച്ചില്ലെന്ന് സംവിധായകനോട് പറയാൻ പറ്റില്ലല്ലോ: വിനയ് ഫോർട്ട്

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് വിനയ് ഫോർട്ട്. ഇപ്പോഴിതാ സിനിമകൾ തിരഞ്ഞെടുക്കന്നതിനെ പറ്റിയും മറ്റും സംസാരിക്കുകയാണ് വിനയ് ഫോർട്ട്.

“പല ആളുകളും നിഷ്‌കളങ്കമായ ചിരിയാണ്, മുഖമാണ് എന്നൊക്കെ പറയും. അതൊന്നും പണി ആവരുത്. ഒരു സിനിമയിൽ നിഷ്‌കളങ്കത ഓക്കെ, എല്ലാ സിനിമയിലും നടക്കില്ല. ഏറ്റവും ഇൻറലിജന്റ്റ് ആയിട്ടുള്ള ആളുകളുള്ള സംസ്ഥാനത്ത് സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ.

ഒരേ തരത്തിലുള്ള റോളുകൾ സ്ഥിരമായി അഭിനയിച്ചു കൊണ്ടിരുന്നാൽ അവർ പറയും, അളിയാ ഭയങ്കര ബോറാണ് എന്ന്. നമുക്ക് അവരോട് ഉത്തരവാദിത്തമുണ്ട്, കുറച്ചുകൂടെ ബെറ്റർ ആക്‌ടർ ആവുക എന്നത്. നമ്മൾ ചെയ്യാത്ത പോലത്തെ പരിപാടികൾ അപ്ലൈ ചെയ്യുക അവരെ എൻ്റർടൈൻ ചെയ്യുക. അവരെ എൻഗേജ് ചെയ്യുക, അതുകൂടെ അതിൻ്റെ പിറകിലുണ്ട്.

ഭാഗ്യം കൊണ്ട് ചുരുളി പോലൊരു സിനിമ ചെയ്‌തു. അതിൽ നിഷ്‌കളങ്കൻ അല്ലല്ലോ. അതുപോലെ മാലിക് എന്ന് പറഞ്ഞ സിനിമ ചെയ്‌തു. അങ്ങനെ കുറെ സിനിമകൾ ഇതിൻ്റെ ഇടയിൽ സംഭവിക്കുന്നുണ്ട്. കൂടുതലും അന്വേഷിച്ചു വരുന്നത് സാധാരണക്കാരുടെ പ്രശ്‌നങ്ങളും കാര്യങ്ങളും ഒക്കെയാണ്. നമുക്ക് തന്നെ മടുപ്പ് വരും. നമുക്കൊരിക്കലും മടുക്കാൻ പാടില്ല.

പല വലിയ സംവിധായകരുടെ സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. അവർ എന്നെ വിളിച്ചിട്ട് എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. വേറെ സിനിമയുണ്ട് എന്നൊക്കെ പറയും. നമ്മളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് നമ്മൾ നന്നാവുന്നത്. നമ്മളതിന് വേണ്ടി പണിയെടുക്കും, റിസർച്ച് ചെയ്യും.

ഫിലിം മേക്കറിനോട് ആണെങ്കിലും റൈറ്റേഴ്‌സനോട് ആണെങ്കിലും ഒരുപാട് കാര്യങ്ങൾ അന്വേഷിച്ചതിനുശേഷമാണ് സിനിമയിലേക്ക് അഭിനയിക്കാൻ പോകുന്നത്. നമ്മളെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത പരിപാടിയാണെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല.

പല സിനിമ മേക്കേഴ്‌സും നമ്മുടെ അഹങ്കാരം ആയിട്ടൊക്കെ എടുത്തിട്ടുണ്ട്. പക്ഷേ അതിൻ്റെ റിയാലിറ്റി ഇതാണ്. എന്നെ ആ ക്യാരക്‌ടർ എക്സൈറ്റ് ചെയ്യിപ്പിച്ചില്ലെന്ന് അവരോട് പറയാൻ പറ്റില്ലല്ലോ. വേറെ എന്തെങ്കിലും കാര്യങ്ങൾ പറയും. പൈസ കൂടുതൽ ചോദിക്കുകയോ മറ്റെന്തെങ്കിലും ചെയ്യും, അപ്പോൾ നമ്മളെ ഒഴിവാക്കും.” എന്നാണ് റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.